പനജി: പാക് ഭീകര ക്യാമ്പുകളിലെ മിന്നലാക്രമണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണത്തിനായി പ്രതിരോധവകുപ്പും സൈന്യവും നടത്തിയ തയാറെടുപ്പുകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ആക്രമണത്തിനായി പദ്ധതിയിടുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ അവിടേക്ക് അടുപ്പിച്ചിട്ടുപോലുമില്ലെന്ന് പരീക്കര്‍ വെളിപ്പെടുത്തി. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക മാത്രമല്ല, കോണ്‍ഫറന്‍സ് നടക്കുന്ന ഹാളില്‍നിന്ന് അതേറെ അകറ്റിയാണ് സൂക്ഷിച്ചതെന്നും പരീക്കര്‍ പറഞ്ഞു.
പാക്ക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതിനു പിന്നാലെയാണ് പരീക്കറിന്റെ വെളിപ്പെടുത്തല്‍ മറ്റൊരാളോട് നാം സംസാരിക്കുമ്പോള്‍ ആ വിഷയത്തിലെ സ്വകാര്യത അവസാനിക്കുകയാണ്. മിന്നലാക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്ത് 20 മീറ്റര്‍ അകലെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊന്നും പുറത്തുപോകുന്നില്ല എന്ന് ഉറപ്പാക്കാനായിരുന്നു ഇതെന്നും പരീക്കര്‍ പറഞ്ഞു.
ഉറിയിലെ ഭീകരാക്രമണത്തിനും അതിര്‍ത്തി കടന്ന് നാം നടത്തിയ മിന്നലാക്രമണത്തിനും ഇടയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി 18-19 യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഒരു വിവരം പോലും ചോര്‍ന്നില്ലെന്ന് പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും പരീക്കര്‍ വ്യക്തമാക്കി.
മിന്നലാക്രമണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പോലും ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളില്‍ പോയി ആയുധങ്ങള്‍ സംഭരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വളരെ സുപ്രധാനമായ ഇത്തരം തയാറെടുപ്പുകള്‍ വളരെ കൃത്യതയോടെ നടത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മറ്റൊരാളുമായി പങ്കുവയ്ക്കാതെ ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് ഏറെ സമ്മര്‍ദ്ദവുമുണ്ടാക്കും. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഇന്ത്യന്‍ സൈന്യം വിജയകരമായി മിന്നലാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.