ഇന്ത്യയിൽ കവിതയ്ക്ക് വേണ്ടി മാത്രം നടക്കുന്ന ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാർണിവലിന്റെ മുന്നാം പതിപ്പ് മാർച്ച് 9 10 11 തിയ്യതികളിൽ പട്ടാമ്പി കോളേജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി എന്ന പ്രമേയത്തെ മുൻ നിർത്തി നടത്തുന്ന ഇത്തവണത്തെ കാർണിവലിൽ ഇന്തയിലെ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും സാമുഹ്യപ്രവർത്തകരും അതിഥികളായെത്തുന്നുണ്ട്.
അഞ്ചുവേദികളിലായാണ് കാർണിവൽ നടക്കുക. കേരളീയ സാമൂഹ്യപ്രതിരോധചരിത്രവും കവിതയും തമ്മിലുള്ള പാരസ്പര്യം അന്വേഷിക്കുന്ന സെമിനാറുകൾ, പ്രഭാഷണപരമ്പര, നാടൻ പാട്ടുകൾ, പൊറാട്ടുനാടകം, പടയണി തുടങ്ങിയ നാടോടി രംഗാവിഷ്കാരങ്ങൾ, ദേശീയ കവിസമ്മേളനം. കലയും പ്രതിരോധവും എന്ന വിഷയത്തിൽ പ്രമുഖ ചിത്രകാരന്മാരും ശില്പികളും പങ്കെടുക്കുന്ന ചിത്ര ശീല്പ രചനകൾ.
ഇൻസ്റ്റലേഷനുകൾ, നൃത്തം, നാടകം, കലാലയ വിദ്യാർത്ഥികൾക്കായി നടത്തുന്ന കവിതാ ക്യാമ്പ്, ഇരുനൂറോളം കവികൾ പങ്കെടുക്കുന്ന കവിതാവതരണങ്ങൾ ചിത്ര പോസ്റ്റർ പ്രദർശനങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ ഇത്തവണത്തെ കാർണിവലിനെ സമ്പന്നമാക്കും. പ്രമുഖ നിരൂപകയായ ഡോ. എം . ലീലാവതിയെ കാർണിവലിൽ ആദരിക്കുന്നുണ്ട്.
വിവിധ അക്കാദമികളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും മലയാളനാട് വെബ്ബ് വാരികയുടെയും സഹകരണത്തോടെ പട്ടാമ്പി കോളേജ് മലയാളവിഭാഗമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.കാർണിവലിനായി ശ്രീ മുഹമ്മദ് മൊഹ്സിൻ എം എൽ. എ ചെയർമാനായും മലയാളവിഭാഗം അദ്ധ്യക്ഷൻ ഡോ. എച്ച്. കെ. സന്തോഷ് ജനറൽ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
കാർണിവൽ പ്രതിനിധികൾക്കും കവിതാക്യാമ്പിൽ പങ്കെടുക്കുന്നവർക്കുമായുള്ള ഓൺ ലൈൻ രജിസ്റ്റ്രേഷൻ ആരംഭിച്ചിട്ടുണ്ട്. പട്ടാമ്പി കോളേജിന്റെ വെബ്ബ്സൈറ്റായ www.sngscollege.org യിൽ നേരിട്ട് അപേക്ഷിക്കാം.