കേരള പി. എസ്. സി. ക്ക് എവിടെയാണ് പിഴക്കുന്നത്. ?ഈ ചോദ്യം ഉദ്യോഗാർത്ഥികൾ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സത്യപ്രതിജ്ഞ കഴിഞ്ഞ ആദ്യ വാർത്ത സമ്മേളനത്തിൽ മുഖ്യ മന്ത്രി പറഞ്ഞിരുന്നു പി. എസ്. സി. വഴി നിയമനങ്ങൾ ഇനി വേഗത്തിലാക്കും എന്ന്, എന്നാൽ ആ വാക്കുകൾ അദ്ദേഹം ഇപ്പോൾ മറന്നിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന എൽ. ജി. എസ്., എൽ. ഡി. സി. ലിസ്റ്റുകളിൽ നിന്നും നിയമനം വളരെ കുറഞ്ഞു.
ലിസ്റ്റ് അവസാനിക്കാൻ ഒൻപതു മാസം മാത്രം ഉള്ളപ്പോൾ എൽ. ജി. എസ്. ലിസ്റ്റിൽ നിന്നും പതിനൊന്നു ശതമാനം ഒഴിവുകൾ മാത്രമേ നികത്തിയിട്ടുള്ളൂ. കൃഷി, സിവിൽ സപ്ലൈസ്. ജലസേചനം തുടങ്ങിയ വകുപ്പുകളിൽ നിന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവായിരുന്നു.
എൽ. ഡി. സി. ലിസ്റ്റിന് മാസങ്ങൾ മാത്രം കാലാവധി ആയിട്ടും ഇരുപത്തഞ്ചു ശതമാനം ഒഴിവുകൾ മാത്രമേ ഇതിൽ നിന്നും നികത്തിയിട്ടുള്ളൂ. ഇത്‌നെതിരെ ശക്തമായ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി കഴിഞ്ഞു. എൽ. ഡി. സി. ലിസ്റ്റിലെ നിയമന നിരോധനത്തിനെതിരെ മലപ്പുറം ജില്ലയിലെ ഉദ്യോഗാർത്ഥികൾ 18ന് മലപ്പുറം പി. എസ്. സി. ഓഫീസിനു മുന്നിൽ വായ് മൂടിക്കെട്ടി സമരം നടത്തും.
കോഴിക്കോട് ജില്ലയിലെ എൽ. ജി. എസ്. ലിസ്റ്റിലെ നിയമന നിരോധനത്തിനെതിരെ സി. പി. ഐ. യുവജന വിഭാഗമായ എ. ഐ. വൈ. എഫ്. ന്റെ നേതൃത്വ ത്തിൽ പി. എസ്. സി. ഓഫീസിനു മുന്നിൽ സമരം ചെയ്യാൻ തീരുമാനിച്ചു.
കെ എസ് ആർ ടി സി, കെ എസ് ഇ ബി, ബീവറേജ് കോർപറേഷൻ എന്നിവിടങ്ങളിൽ താത്കാലിക നിയമനം അരങ്ങു തകർക്കുന്നു. റിസർച്ച് കണ്ടക്ടർ മാരുടെ ഒഴിവുണ്ടായിട്ടും അഡ്വൈസ് ലഭിച്ച 4030പേർ മൂന്ന് മാസം കഴിഞ്ഞിട്ടും ഇന്ന് നിയമനം ലഭിക്കാതെ പുറത്തുനിൽക്കുന്നു. കെ എസ് ഇ ബി താത്കാലിക കർക്കായി പരീക്ഷ നടത്തി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ബീവറേജ് കോർപറേഷനിൽ താത്കാലിക അസിസ്റ്റന്റ് മാർക്കായി 10-10-2017ൽ ഇന്റർവ്യൂ നടത്തി കഴിഞ്ഞു.
ഇനിയും ഈ അവസ്ഥ തുടർന്നാൽ പല ഡിപ്പാർട്മെന്റ് കളിലും പി എസ് സി വഴിയുള്ള നിയമനം തന്നെ പ്രഹസനം ആയി മാറും. അധികാരത്തിൽ വന്ന് ഒന്നര വർഷത്തിനിടയിൽ 80, 000നിയമനം നടത്തി എന്ന് സർക്കാർ അവകാശപ്പെടുന്നത് കണക്കുകൾ ഉദ്ധരിച്ചു തെറ്റാണെന്നു കാട്ടുകയാണ് ഉദ്യോഗാർത്ഥികൾ.