കൊച്ചി: നന്മയൊളിപ്പിച്ച നര്‍മങ്ങളും മനസുകളെ ആഴത്തില്‍ തൊടുന്ന ചിന്തകളുമായി കേരള ക്രൈസ്‌തവസഭയിലെ വലിയ ഇടയന്‍ സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്ത് ആവേശമായി. ജന്മശതാബ്ദി നിറവിലെത്തിയ മാര്‍ത്തോമാ സഭ വലിയമെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റത്തിനു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സീറോ മലബാര്‍ സഭ സിനഡിലെ മെത്രാന്മാരുടെ പ്രണാമം.
ശാരീരിക അവശതകള്‍ മറന്നു തികഞ്ഞ സന്തോഷത്തോടെയാണു ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടിനു വലിയ മെത്രാപ്പോലീത്ത മൗണ്ട് സെന്റ് തോമസില്‍ എത്തിയത്. സിനഡ് ഹാളിനു സമീപമുള്ള ഓഡിറ്റോറിയത്തില്‍ തന്നെ കാത്തിരുന്ന അമ്പതോളം മെത്രാന്മാരെ നിറപുഞ്ചിരിയോടെ മാര്‍ ക്രിസോസ്‌റ്റം അഭിവാദ്യം ചെയ്‌തു.
ഉയര്‍ന്ന ചിന്തകളും ജീവിതമൂല്യങ്ങളും തന്റെ ലളിതവും സരസവുമായ സംഭാഷണങ്ങളിലൂടെ മറ്റുള്ളവരിലേക്കു പകരാന്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തയ്‌ക്കുള്ള പാടവം അഭിമാനാര്‍ഹമാണ്. വാക്കുകള്‍ക്കപ്പുറം ജീവിതം മുഴുവന്‍ സന്ദേശമാകണമെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ നര്‍മഭാഷണം മൂല്യങ്ങള്‍ ജനങ്ങളിലേക്കു പകരുന്നതിനുവേണ്ടിയാണ്.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ വ്യക്തിത്വമാകണം സഭാനേതാക്കള്‍. വലിയമെത്രാപ്പോലീത്തയുടെ വലിയ സ്വീകാര്യത മാര്‍ത്തോമാ സഭയ്‌ക്കും ക്രൈസ്‌തവ വിശ്വാസികള്‍ക്കു മുഴുവനും സമൂഹത്തിനും മാതൃകയാണ്.
ഭാരതക്രൈസ്‌തവസഭയ്‌ക്കു വലിയ നേട്ടങ്ങള്‍ സമ്മാനിച്ച യുഗപ്രഭാവനായ വലിയ മെത്രാപ്പോലീത്തയെ ജന്മശതാബ്ദിവേളയില്‍ അത്യാഹ്ലാദത്തോടും അഭിമാനത്തോടുമാണു സീറോ മലബാര്‍ സഭ ആദരിക്കുന്നതെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
സിനഡിന്റെ പ്രതിനിധിയായി ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ആശംസകള്‍ നേര്‍ന്നു. സഭൈക്യത്തിനും മതാന്തര സൗഹൃദത്തിനുമായി ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവും ദര്‍ശനങ്ങളുടെ ആഴവും വലിയ മെത്രാപ്പോലീത്തയ്‌ക്കു ജനമനസുകളില്‍ വിശിഷ്ടമായ ഇടം നേടിക്കൊടുത്തിട്ടുണ്ടെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു.
മനുഷ്യന്‍, വിശ്വാസം, മതങ്ങള്‍, പാപം, രാഷ്ട്രിയം, കാരുണ്യം, ഐക്യം തുടങ്ങി വ്യത്യസ്‌തവിഷയങ്ങളില്‍ തന്റെ ചിന്തകള്‍ മെത്രാന്മാരുമായി മാര്‍ ക്രിസോസ്‌റ്റം പങ്കുവച്ചു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നമ്മുടെ ആവശ്യമായി കാണുമ്പോഴാണു നരകങ്ങള്‍ സ്വര്‍ഗങ്ങളാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപരന്റെ നന്മയ്‌ക്കായി പരിശ്രമിക്കുമ്പോള്‍ പ്രതിസന്ധികളുണ്ടാവും. ലോകത്തിലെ നമ്മുടെ ശരിയായ ജീവിതം ലോകത്തെ സ്വര്‍ഗമാക്കും. സ്വന്തം ആവശ്യങ്ങളെപ്രതി ദൈവത്തെ ഉപയോഗിക്കുന്നവരുണ്ട്. ദൈവം ഉപയോഗിക്കുന്നവരായി നാം മാറണം.
മദര്‍ തെരേസയെ ദൈവം ഉപയോഗിക്കുകയായിരുന്നു. വ്യത്യസ്‌തകളില്‍ ഐക്യം കണ്ടെത്തുന്നതിലെ ക്രിസ്‌തീയത തിരിച്ചറിയാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോഴുണ്ടായ രസാനുഭവങ്ങളും പ്രതികരണങ്ങളും വലിയ മെത്രാപ്പോലീത്ത പങ്കുവച്ചതു സദസില്‍ ചിരിപടര്‍ത്തി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തതിന്റെ ഓര്‍മയും അദ്ദേഹം പങ്കുവച്ചു.
മേജര്‍ ആര്‍ച്ച്‌ബിഷപ് വലിയ മെത്രാപ്പോലീത്തയ്‌ക്കു മാര്‍ത്തോമാശ്ലീഹായുടെ ഛായാചിത്രം സമ്മാനിച്ചു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പൊന്നാടയണിയിച്ചു. ബിഷപ് മാര്‍ മാത്യു അറയ്‌ക്കല്‍, ബിഷപ് മാര്‍ ആന്റണി കരിയില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആവാതിരിക്കാൻ കേരളാ പോലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാം ..
വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ