പാർവതിയുടെ മീനുകൾ ചുംബിക്കുന്നു എന്ന പുസ്തകത്തിൽ ലെസ്ബിയൻ പ്രണയം പ്രമേയമായതാണ് വിവാദങ്ങൾക്ക് തുടക്കമായത് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നടത്താനിരുന്നു പുസ്തക പ്രകാശനം പ്രമേയത്തിന്റെ സ്വഭാവം കൊണ്ട് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുളള ചിൽഡ്രൻസ് മിനി തിയറ്ററിലേയ്ക്കു മാറ്റേണ്ടി വന്നത് വാർത്തയായിരുന്നു.
നിറഞ്ഞ സ്ത്രീ പങ്കാളിത്തത്തോടു കൂടി തന്നെ പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ പുസ്തക പ്രകാശനം നടത്താൻ കഴിഞ്ഞു എന്നതാണ് സത്യം..
ക്ഷണിക്കപ്പട്ട അതിഥികളായ പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയുമായ തനൂജാ ഭട്ടതിരി, ചലച്ചിത്ര താരവും എഴുത്തുകാരിയുമായ കവിതാ നായർ, സംവിധായിക ശ്രീബാല കെ മേനോൻ, പ്രണയ വരികളിലൂടെ ശ്രദ്ധേയയായ ജിജി ജോഗി തുടങ്ങി മുഴുവൻ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്ത്രീ സ്വവർഗരതി വലിയ കോളിളക്കമുണ്ടാക്കാനിടയുളള വിഷയമാണെന്ന കാരണം പറഞ്ഞ്, എഴുത്തുൾപ്പെടെയുളള ആവിഷ്കാരങ്ങൾക്ക് സ്വാതന്ത്ര്യവും അനുവദിക്കേണ്ട കലാലയ മുറ്റത്ത് നിന്നാണ് പാർവതിയുടെ പ്രണയ മീനുകൾ ആട്ടിയിറക്കപ്പെട്ടത്. എങ്കിലും അതേ ദിവസം മുഴുവൻ ആളുകളെയും സംഘടിപ്പിച്ചു നല്ലൊരു ചടങ്ങായി പ്രകാശനം നടത്താനായത് മികച്ച മറുപടിയാണ്, സ്വാഗതാർഹമാണ്.
കലഹങ്ങൾ യുദ്ധമാക്കാൻ എഴുത്തുകൂട്ടങ്ങൾ ഇനിയും തിരിച്ചു വരിക തന്നെ ചെയ്യും. പെണ്ണെഴുത്തിനെയും, പ്രമേയവ്യാപ്തിയെയും ഭയക്കുന്നവരുടെ നിലപാടുകൾ ഈ മണ്ണിന്റെ സദാചാര കാറ്റിൽ തൂലികത്തുമ്പിലെ ജീവരക്തത്തിന്റെ ശക്തിയാൽ ഉരുകി ഒലിക്കുക തന്നെ ചെയ്യും.
ഈ ഭൂഗോളത്തിലെ എല്ലാ മീനുകളും പരസ്പരം ഊ കൊതിതീരും വരെ ചുംബിക്കപ്പെടട്ടെ...
പെണ്ണെഴുത്തിനെയും, ആശയ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനും, ജനകീയമാക്കാനും പുതിയ പുതിയ കൂട്ടായ്മകളുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.