മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗന്ദര്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. നയനങ്ങളെ അവിസ്്മരണീയമാക്കുന്ന കാഴ്ചകൾക്ക് പോകാം മൂന്നാറിലേക്ക്. തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്ര. മൂന്നാറിലെത്തുന്നവർ മറക്കരുത് ഈ കാര്യങ്ങൾ...
ചുരുങ്ങിയ രണ്ടോ, മൂന്നോ മണിക്കൂറത്തെ ജീപ്പ് സവാരിക്ക് ഒരുങ്ങാം. ആദ്യ കാഴ്ച ശ്രീനാരായണപുരം വെള്ളച്ചാട്ടം. വിദേശികൾ ഉൾപ്പെടെ സഞ്ചാരികളുടെ മനംകവരുന്ന ശ്രീനാരായണപുരം വെള്ളച്ചാട്ടം. അടിമാലി രാജാക്കാട് വഴിയിൽ നിന്നും പന്നിയാർ റൂട്ടിൽ കുഞ്ചിത്തണ്ണി റോഡിലൂടെ സഞ്ചരിച്ചാല്‍ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിലെത്താം. വേനൽക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞ് പാറ കൾക്കിടയിലൂടെ അരുവിയായി ഒഴുകുന്നു. വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള െചറിയ ക്ഷേത്രവും താമരക്കുളവുമുണ്ട്. കൂടാതെ ചോക്ലേറ്റുകളും കൗതുക വസ്തുക്കളും വിൽക്കുന്ന ചെറിയ കച്ചവടക്കാരും. കുറച്ചു കൂടി ഡ്രൈവ് ചെയ്ത് പോയാൽ ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച തൂക്കുപാലത്തിൽ എത്താം. തൂക്കു പാലത്തിൽ കയറി നിന്നാൽ പൊന്മുടി ഡാം കാണാം. പന്നിയാറിൽ കുറുകെ നിർമിച്ചിരിക്കുന്ന ഈ ഡാം മനോഹരമായ ദൃശ്യമാണ്.
അടുത്ത കാഴ്ച എക്കോ പോയിന്റാണ്. പറയുന്നതെല്ലാം തിരിച്ചു നൽകുന്ന എക്കോ പോയിന്റ്. ഡാമിന്റെ വെള്ളക്കെട്ടിനടുത്തായിട്ടാണ് എക്കോ പോയിന്റ്. ജീപ്പ് സവാരിയുടെ അവസാനമെത്തുന്നത് നാടുകാണിയിലാണ്. നാടുകാണിയില്‍ നിന്നും നോക്കിയാൽ മൂന്നാറിന്റെ സൗന്ദര്യവും മുഴുവൻ ആസ്വദിക്കാം.