Advertisment

സഭാനവീകരണവും ചില നിർദേശങ്ങളും

New Update

ഏതാനും ദിവസങ്ങൾക്കുമുമ്പ് ഫേസ്‌ബുക്കിൽ രഹസ്യകുമ്പസാരത്തെ സംബന്ധിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിന് ശ്രീ അലക്സ് കാവുംപുറത്ത്‌ എഴുതിയ കമെൻറിൽ സഭയിൽ അടിസ്ഥാനപരമായി വരുത്തേണ്ട നവീകരണത്തെ സംബന്ധിച്ച് സഭാനേതൃത്വത്തിൻറെ ശ്രദ്ധയിൽ പെടുത്താൻവേണ്ടി പത്ത് പ്രധാന ആവശ്യങ്ങൾ കുറയ്‌ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു.

Advertisment

എത്രയോ അഭ്യർത്ഥനകൾ, എത്രയോ പ്രാവശ്യം സഭയിലെ അല്മായ നേതാക്കന്മാർ മെത്രാന്മാർക്കും മെത്രാൻസിനഡിനും അവരുടെ പരിഗണനയ്ക്കായി ഇതിനോടകം നൽകിയിട്ടുണ്ട്. കലം കമഴ്ത്തിവെച്ച് വെള്ളം ഒഴിക്കുന്നതുപോലെയാണ് സംഭവിച്ചിട്ടുള്ളത്.

publive-image

ആനപ്പുറത്തിരിക്കുന്നവർക്ക് പട്ടിയെ എന്തിനു പേടിക്കണം? മെത്രാൻസംഘം അവർക്കുവേണ്ടിയാണ് നിലനിൽക്കുന്നത്. വിശ്വാസികളുടെ ആത്മീയ വർദ്ധനവിനോ അവരുടെ നിത്യരക്ഷ സുരക്ഷിതമാക്കുന്നതിനോ വേണ്ടിയല്ല. സാധാരണ വിശ്വാസികൾ ശുദ്ധഹൃദയരായതിനാലാണ് മറിച്ചു ചിന്തിക്കുന്നത്. അധികാരവും സമ്പത്തും സുഖലോലുപതയും കളഞ്ഞുകുളിക്കാൻ ഒരു മെത്രാനും സമ്മതിക്കില്ല. പണ്ട് പോപ്പ് ലെയോ പത്താമൻ (Pope Leo X 1513-1521) പറഞ്ഞപോലെ "Since God has given us the Papacy, let us enjoy it" -യുള്ള മനസ്ഥിതിയാണ് നമ്മുടെ മെത്രാന്മാർക്കുമുള്ളത്.

അതല്ലായിരുന്നെങ്കിൽ ആത്മാർത്ഥമായി സഭയെ സ്നേഹിക്കുകയും നസ്രാണിസഭയെ ആഴമായി പഠിക്കുകയും അതിലെ അഴുക്കുകൾ യഥാർത്ഥമായി ചൂണ്ടിക്കാണിക്കുകയും തിരുത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരുമായിരുന്ന് ഈ മെത്രാന്മാർക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ? അല്മായർക്ക് പറയാനുള്ളത് ശ്രവിക്കാനുള്ള നന്മനസ്സുപോലും അവർക്കില്ല. അവരുടെ മുൻപിൽ അല്മായർ അവരെ അനുസരിക്കേണ്ട വെറും അടിമകൾ മാത്രമാണ്.

സഭ ദൈവജനത്തിൻറെ കൂട്ടായ്മയാണെന്ന് പ്രസംഗപീഠത്തിൽ കയറിനിന്ന് അവർ തട്ടിവിടും, രാഷ്ട്രീയക്കാരുടെ ഭാഷയിൽ. മനസാക്ഷി എന്നത് തൊട്ടുതേച്ചിട്ടില്ലാത്ത അവരെ നന്നാക്കാൻ നമ്മുടെ കർത്താവീശോമിശിഹായ്ക്കുപോലും സാധ്യമല്ല. അഹങ്കാരമാകുന്ന മേദസ്സ് അത്രയ്ക്കവരിൽ കട്ടിയായിപ്പോയി.

ഏതായാലും അലക്സ് ആവശ്യപ്പെട്ടതിനാൽ മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ ആധാരശിലയാക്കി (ആ പാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നാണല്ലോ രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത്. അതാണല്ലോ സഭാനവീകരണത്തിൻറെ കാതൽ.) ചില നിർദേശങ്ങൾ സഭാധികാരത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഞാനിവിടെ വീണ്ടും കുറിക്കുകയാണ്.

1. മാർതോമാക്രിസ്ത്യാനികളുടെ പൂർവ്വപാരമ്പര്യമനുസരിച്ച് ഇടവകപ്പള്ളിയും പള്ളിസ്വത്തുക്കളും ഇടവകാംഗങ്ങളുടേതായിരുന്നു. 1991-ലെ പൗരസ്ത്യ സഭകളുടെ കാനോനകൾ പ്രകാരം പള്ളികളും പള്ളിസ്വത്തുക്കളും രൂപതാമെത്രാൻറെ സ്വത്തായി. ആ നിയമത്തിൽ മാറ്റംവരുത്തി പള്ളിയും പള്ളിസ്വത്തുക്കളും അതിൻറെ യഥാർത്ഥ ഉടമകളായ ഇടവകാംഗങ്ങൾക്ക് വിട്ടുകൊടുക്കണം.

2. മാർതോമാ ക്രിസ്ത്യാനികൾ അവരുടെ പള്ളിയുടെ ഭരണം നിർവ്വഹിച്ചിരുന്നത് അല്മായരും ഇടവകയിലെ പട്ടക്കാരും കൂടിയ പള്ളിയോഗ നടപടിക്രമപ്രകാരമായിരുന്നു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പൈതൃകവും കേരള തനിമയുമായിരുന്നു അത്. സീറോ മലബാർ മെത്രാൻ സിനഡ് ആ പഴയ പള്ളിഭരണ സമ്പ്രദായത്തെ നിർജീവമാക്കി വികാരിയെ ഉപദേശിക്കാൻമാത്രം അവകാശമുള്ള പാശ്ചാത്യ പാരിഷ്കൗൺസിൽ നടപ്പിലാക്കി. നസ്രാണികളുടെ മഹത്തായ പള്ളിഭരണ സമ്പ്രദായത്തെ അവർ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അങ്ങനെ പള്ളികളുടെ ഭരണം മെത്രാന്മാർ പിടിച്ചെടുത്തു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പള്ളിയോഗ സമ്പ്രദായത്തെ പരിപോഷിപ്പിച്ച് പുനരുദ്ധരിക്കണം.

3.മാർതോമാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം, ഇന്നത്തെ ഭാഷയിൽപറഞ്ഞാൽ സീറോ മലബാർ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂർ സൂനഹദോസ് എന്നാണ്.

മെനേസിസ് മെത്രാപ്പോലീത്തപോലും മാർതോമാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങൾ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂർവ്വികൻമാർതൊട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773-ൽ അങ്കമാലിയിൽ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. മലങ്കര ഇടവക എന്ന പ്രയോഗംകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് മലങ്കര രൂപതയെന്നാണ്. പാറേമ്മാക്കൽ ഗോവർണദോറുടെ "വർത്തമാനപ്പുസ്തകം" കാണുക.

മലങ്കരപ്പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാർ സഭാസിനഡ് മെത്രാന്മാർ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാർ മെത്രാൻസിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവർ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തിൽനിന്നും പരിപൂർണമായിത്തന്നെ അവർ പുറത്താക്കി. സീറോ മലബാർ സഭാസിനഡ് രൂപീകരിക്കാത്തത് ‘മാർതോമായുടെ മാർഗവും വഴിപാടും’ എന്ന നസ്രാണികളുടെ പൈതൃകത്തിൻറെ നട്ടെല്ലൊടിക്കാൻവേണ്ടി മാത്രമാണ്.

ഇന്നിപ്പോൾ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാൻ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിൽ മാത്രം! എങ്ങനെയുണ്ട് വത്തിക്കാൻ കൗൺസിൽ നിർദേശിച്ച സഭയുടെ പൂർവ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്‌? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യിൽ ഇരിക്കണം. നസ്രാണികൾ അവരുടെ വെറും അടിമകൾ. മാർതോമാ നസ്രാണി സഭയുടെ പൂർവ്വപൈതൃകമായ സഭാമഹായോഗം വഴിയുള്ള പള്ളിഭരണ സമ്പ്രദായം നടപ്പിലാക്കണം. സീറോ മലബാർ സഭാസിനഡ് എത്രയും വേഗം രൂപീകരിക്കണം.

4. മാർതോമാ നസ്രാണി സഭയിൽ മെത്രാന്മാർ ആധ്യാത്മികശുശ്രൂഷയിൽ മാത്രം വ്യാപാരിച്ചിരുന്നു. നാട്ടുമെത്രാനെ നസ്രാണി സഭയ്ക്ക് ലഭിച്ച കാലംതൊട്ടാണ് പാശ്ചാത്യരീതിയിലുള്ള മെത്രാൻ ഭരണം നമ്മുടെ സഭയിൽ ആരംഭിച്ചത്. മെത്രാൻ രൂപതയുടെ ഭരണാധികാരിയാകാൻ പാടില്ല. അത് പാശ്ചാത്യ പള്ളിഭരണ രീതിയാണ്. മെത്രാന്മാർക്ക് ആധ്യാത്മിക അധികാരമേ ഉണ്ടാകാൻ പാടൊള്ളു. രൂപതയുടെ ഭൗതികനടത്തിപ്പിനുള്ള അധികാരം അല്മായരും വൈദികാരും മെത്രാനും ചേർന്നുള്ള രൂപതായോഗത്തിൽ നിക്ഷിപ്തമായിരിക്കണം. അങ്ങനെ നസ്രാണികളുടെ പഴയ രൂപതാഭരണപൈതൃകത്തെ പുനരുദ്ധരിക്കണം.

5. റീത്ത് എന്നുപറയുന്ന പൈതൃകത്തിന് പല ഘടകങ്ങൾ ഉണ്ട്. അതിലൊരു ഘടകം മാത്രമാണ് ആരാധനക്രമം. നാലാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നസ്രാണിസഭ ഈസ്റ്റ് സിറിയൻ (കല്ദായ സഭ) ബന്ധമുണ്ടായിരുന്നു. കൽദായ മെത്രാന്മാർ അർപ്പിച്ചിരുന്ന റാസകുർബ്ബാന നമ്മുടെ കത്തനാരന്മാർ അർപ്പിച്ചിരുന്നില്ല. ഉദയമ്പേരൂർ സൂനഹദോസിനുശേഷം റോസ് മെത്രാനാണ് നസ്രാണികളുടെ ആരാധനഭാഷ സുറിയാനിയിലാക്കിയത്. റോമും ചില നാട്ടുമെത്രാന്മാരുമാണ് നമ്മെ സുറിയാനിക്കാരാക്കാൻ പരിശ്രമിച്ചത്. ഇന്നിപ്പോൾ നമ്മെ സുറിയാനിക്കാർ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുല്യമാണ്. റീത്തുനിർണയത്തിൻറെ ഒരു ഘടകം മാത്രമായ ആരാധനക്രമത്തിൻറെ പഴയ ഭാഷയുടെ അടിസ്ഥാനത്തിൽ കല്ദായസഭയുടെ പുത്രീസഭയാക്കി സീറോ മലബാർ സഭ എന്നു വിളിക്കുന്നത് നമുക്കൊട്ടും ചേർന്നതല്ല. നമ്മുടെ ആരാധനക്രമത്തെ ഭാരതീകരിക്കുകയും സഭയുടെ പേര് മാർതോമാ നസ്രാണി കത്തോലിക്കാസഭ എന്നാക്കുകയും വേണം.

6. പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികൾക്ക് ലത്തീൻ സഭയുമായും ബന്ധമുണ്ടായി. ആ സഭയിലെ ഘടകങ്ങളും നസ്രാണികൾ സ്വാംശീകരിച്ചു. കാലാന്തരത്തിൽ മാർതോമാ നസ്രാണി സഭ കൽദായ-ലത്തീൻ സങ്കര സഭയായി പരിണമിച്ചെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ മനസ്സിലാക്കിയതിൻറെ ഫലമായിട്ടാണ് നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടുപോയ പൂർവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോയി നവീകരിക്കാൻ കടമയുണ്ടെന്ന് കൗൺസിൽ പ്രബോധിപ്പിച്ചത്. ആ പ്രബോധനത്തെ നാട്ടുമെത്രാന്മാർ അപ്പാടെ തള്ളിക്കളഞ്ഞു. തന്മൂലം, റോമൻ കൊളോണിയൽ നടപടിക്രമം ഇന്നും നിർബാധം തുടരുന്നു. അതികേന്ദ്രീകൃതമായ ഏകാധിപത്യഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ് അവരുടെ ശ്രമം. ആരാധനക്രമവും സഭാഭരണക്രമവും മാർതോമായുടെ മാർഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം.

7. മാർതോമാ നസ്രാണി കത്തോലിക്കാസഭ ഒന്നാം നൂറ്റാണ്ടിൽത്തന്നെ ഒരു യേശുശിഷ്യനാൽ സ്ഥാപിതമെങ്കിലും ഇന്നിപ്പോൾ ആ സഭ മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ പൗരസ്ത്യ കൽദായ സഭയുടെ പുത്രീസഭയായി റോം ആക്കിയിരിക്കയാണ്. മാർതോമാ നസ്രാണിസഭയെ തനതായ ഒരു അപ്പോസ്തലിക സഭയായി റോം പ്രഖ്യാപിക്കാനുള്ള നടപടികൾ മെത്രാന്മാർ സ്വീകരിക്കണം.

8. പൗരസ്ത്യസഭകളെ ബാധിക്കുന്ന കാനോൻ നിയമം റോമൻ പൗരസ്ത്യസഭകളിൽ പെടാത്ത മാർതോമാ നസ്രാണി കത്തോലിക്കസഭയിൽ 1991 മുതൽ നടപ്പിലാ ക്കി. ആ കാനോൻ നിയമ സംഹിതയ്ക്കുപകരം മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തെ ആധാരമാക്കി പുതിയ ഒരു കാനോനസംഹിത എത്രയും വേഗം ക്രോഡീകരിക്കണം.

9. മാർതോമാ ക്രിസ്ത്യാനികൾ പള്ളികളിൽ വിശുദ്ധരുടെ സ്വരൂപങ്ങൾ വെച്ചിരുന്നില്ല. വിശുദ്ധരോടുള്ള അമിതഭക്തി നസ്രാണികൾക്കില്ലായിരുന്നു. പാശ്ചാത്യ മിഷ്യനറിമാരാണ് നമ്മുടെ പള്ളികളിൽ രൂപക്കൂടുകളുണ്ടാക്കി വിശുദ്ധരെ അതിൽ പ്രതിഷ്ടിച്ചുതുടങ്ങിയത്. ഇന്ന് പണസമ്പാദനത്തിനായി വിശുദ്ധരോടുള്ള വണക്കത്തെ സഭ പ്രോത്സാഹിപ്പിച്ച് വിശ്വാസികളെ അന്ധവിശ്വാസത്തിലേയ്ക്ക് തള്ളിവിടുകയാണ്. വിശുദ്ധരുടെ രൂപങ്ങൾ പള്ളികളിൽനിന്നും നീക്കം ചെയ്യണം. സുവിശേഷാധിഷ്ഠിതമായി ജീവിക്കാൻ വിശ്വാസികളെ പഠിപ്പിക്കണം.

10. ഉദയമ്പേരൂർ സൂനഹദോസുവരെ (1599) മാർതോമാ ക്രിസ്ത്യാനികളുടെ കത്തനാരന്മാർ വിവാഹിതരായിരുന്നു. സൂനഹദോസാണ് നസ്രാണി പുരോഹിതരും അവിവാഹിതരായിരിക്കണം എന്ന പാശ്ചാത്യ ലത്തീൻ സഭാനിയമം നടപ്പിലാക്കിയത്. മാർതോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചുപോയി ആവശ്യപ്പെടുന്ന വൈദികർക്ക് വിവാഹം ചെയ്യാനുള്ള അനുവാദം നൽകാനുള്ള നടപടി സ്വീകരിക്കണം.

11. ക്രിസ്തീയ ന്യൂനപക്ഷത്തിൻറെ പേരിൽ ഗവൺമെൻറ് നൽകിയിരിക്കുന്ന അവകാശങ്ങൾ മെത്രാന്മാരും വൈദികരും കന്യാസ്ത്രികളുമടങ്ങുന്ന സഭയിലെ ന്യൂനപക്ഷമാണ് ഇന്ന് അനുഭവിക്കുന്നത്. അല്മായരെ മുഴുവനായി ആ ആനുകൂല്യങ്ങളിൽനിന്നും അകറ്റിനിർത്തിയിരിക്കയാണ്. എന്നാൽ സഭാപൗരരെയും എല്ലാ തലങ്ങളിലും ഭാഗവാക്കാക്കാനുള്ള മാറ്റങ്ങൾ സഭയിൽ വരുത്തണം.

12. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രവും പാശ്ചാത്യ/പൗരസ്ത്യ റോമൻസഭകളുടെ ചരിത്രവും വേദപാഠക്ലാസുകളിൽ പ്രധാന വിഷയമായി പഠിപ്പിക്കണം. മാർതോമാ പൈതൃകത്തെപ്പറ്റിയുള്ള ആഴമായ അറിവ് എല്ലാ നസ്രാണികൾക്കും ലഭിക്കണം.

ചുരുക്കിപ്പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചപ്രകാരം നമ്മുടെ സഭയെ പുനരുദ്ധരിച്ച് നവീകരിക്കുന്നതിനുപകരം പള്ളിയും പള്ളിസ്വത്തുക്കളും പള്ളിഭരണവും മെത്രാന്മാർ പിടിച്ചെടുക്കുകയും കൽദായ ആരാധനക്രമം നടപ്പിലാക്കുകയും മാർതോമാ നസ്രാണി സഭയെ കൽദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോൻ നിയമം നസ്രാണികളുടെമേൽ കെട്ടിയേല്പിക്കുകയും ചെയ്തു. നാളിതുവരെ സീറോ മലബാർ മെത്രാന്മാർ നടത്തിയ സഭാനവീകരണത്തിൽ ബഹുഭൂരിപക്ഷം സഭാപൗരരും അതൃപ്തരാണെന്ന വസ്തുത തർക്കമറ്റ കാര്യമാണ്. ആയതിനാൽ സ്രാണികളുടെ ജീവിത രീതിയായിരുന്ന (way of life) മാർതോമായുടെ മാർഗവും വഴിപാടിൻറെയും അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്താൻ സഭാധികാരികളും സന്ന്യസ്തരും സഭാപൗരരും ഒന്നായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.

churchreniasence
Advertisment