Advertisment

ഹജ്ജ് മാസം പിറന്നു; അറഫാ സംഗമം 20 ന് തിങ്കളാഴ്ച

New Update

ജിദ്ദ: ദുൽഖഅദ മാസം ഇരുപത്തിഒമ്പത് ശനിയാഴ്ച സന്ധ്യാ നേരത്ത് ചന്ദ്രപ്പിറവി ദൃശ്യമായതായി സ്ഥിരപ്പെടാത്തതിനെ തുടർന്ന് ഹജ്ജ് മാസാരംഭം ഞായറാഴ്ച ആണെന്ന് സ്ഥിരപ്പെടുത്തിയതായി സൗദി അറേബ്യയിലെ സുപ്രീം ജുഡീഷ്യറി പ്രഖ്യാപിച്ചു. ഇതുപ്രകാരം ഈ വർഷത്തെ വിശുദ്ധ ഹജ്ജിലെ സുപ്രധാനവും ഓരോ തീർത്ഥാടകനും നിർവഹിക്കൽ നിർബന്ധവുമായ അറഫയിലെ സംഗമം ഈ മാസം ഇരുപത് തിങ്കളാഴ്ചയും ബലിപെരുന്നാൾ ചൊവാഴ്ചയുമായിരിക്കും. ത്വായിഫിന് തെക്ക് ഥഖീഫ് പ്രദേശത്താണ് ചന്ദ്രപ്പിറവി ദൃശ്യമായതായി സൗദി ജുഡിഷ്യറിയ്ക്ക് വിവരം ലഭിച്ചത്.

Advertisment

publive-image

അറഫാ ദിനം നിർണിതമായതോടെ മക്കയിലും മദീനയിലുമായി ഇതിനകം എത്തുകയും വന്നു ചേർന്ന് കൊണ്ടിരിക്കുന്നവരുമായ തീർത്ഥാടക ലക്ഷങ്ങൾ അത്യാവേശത്തിലായി. ജീവിതാഭിലാഷമായ ഹജ്ജിന് വേഷം മാറ്റി ഇറങ്ങിത്തിരിക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. അറഫായിലേക്ക് പുറപ്പെടുന്നതിന്റെ മുന്നോടിയായി തലേന്നാൾ (ആഗസ്ത് 30 ഞായറാഴ്ച ) "യൗം തർവിയ്യ" ആചരിച്ച് ഹജ്ജാജി ലക്ഷങ്ങൾ മിനായിലെ കൂടാരങ്ങളിൽ തമ്പടിക്കുന്നതോടെയാണ് ഈ വര്ഷത്തെ വിശുദ്ധ ഹജ്ജിന്റെ തിരുകർമങ്ങൾക്ക് സമാരംഭമാവുക. അറഫാ ദിനപ്പിറ്റേന്ന് ബലിപെരുന്നാൾ ദിവസത്തിൽ ഹാജിമാർ മിനായിൽ തിരിച്ചെത്തും. പിന്നെ, കല്ലെറിയൽ കർമം, ബലികർമം കഅബാ പ്രദക്ഷിണവും സഅയ് എന്നിവയുടെ മൂന്ന്, നാല് ദിവസങ്ങളാണ്. തുടർന്ന്, ആഗസ്ത് ഇരുപത്തിമൂന്ന് വ്യാഴാഴ്ച ഐഛികമായും ഇരുപത്തി നാല് വെള്ളിയാഴ്ച സമ്പൂർണമായും ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് സമാപനമാകും.

publive-image

ആരോഗ്യപൂർണവും ദൈവത്തിങ്കൽ സ്വീകാര്യവുമായ ഹജ്ജ് സാധ്യമാവാനുള്ള പ്രാർത്ഥനയിലാണ് ഹാജിമാരിപ്പോൾ. ഇഹ്‌റാം വേഷധാരികളായി ഹജ്ജിലേയ്ക്ക് ഇറങ്ങിത്തിരിക്കാനുള്ള ഒരുക്കങ്ങളാണ് എല്ലാവരുടെയും ചിന്തകളിൽ. കൊടും ചൂടിൽ നടക്കുന്ന ഈ വർഷത്തെ ഹജ്ജിൽ കാലാവസ്ഥയുടെ പ്രതിഫലനം പരമാവധി ഇല്ലാതാക്കാനുള്ള തയ്യാറെടുപ്പുകളാണ് പ്രത്യേകത. തീർത്ഥാടകരുടെ ആരോഗ്യ പരിപാലനാർത്ഥം മുപ്പതിനായിരത്തോളം ആരോഗ്യ ജീവനക്കാരെയാണ് സൗദി ആരോഗ്യ മന്ത്രാലയം ഹജ്ജ് കേന്ദ്രങ്ങളിൽ വിന്യസിക്കുന്നത്. അതേസമയം, ഹാജിമാരുടെ ഇടയിൽ നിന്ന് സാംക്രമികമോ സീസണലോ ആയ രോഗങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

publive-image

വിദേശ ഹാജിമാരുടെ വരവ് തീരാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ, തീർത്ഥാടക പ്രവാഹം പാരമ്യത്തിലായി. ജിദ്ദയിലെ ഹജ്ജ് ടെർമിനലും മക്കയും ജിദ്ദ - മക്ക ഹൈവേയും തീർത്ഥാടക ബാഹുല്യം അനുഭവിക്കുകയാണ്. മക്ക നഗരം തീര്ഥാടകത്തിലാക്കിൽ വീർപ്പു മുട്ടുന്നുണ്ടെങ്കിലും ഹറം പള്ളിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ഫലമായി ആരാധനാനുഷ്ട്ടാനങ്ങൾക്കു വലിയ തോതിലുള്ള വിഷമതകൾ തീർത്ഥാടകർക്ക് അനുഭവപ്പെടുന്നില്ല.

ഇന്ത്യൻ ഹാജിമാരുടെ പ്രവാഹം അവസാന ദിവസം വരെ തുടരും . ഇതിനകം കേന്ദ്ര ഹജ്ജ് കമ്മിറ്റി തീര്ഥാടകരായ ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിലേറെ ഹാജിമാർ ഇന്ത്യയിൽ നിന്നെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തി എട്ടു ദിവസങ്ങളിലായി ഇന്ത്യയിൽ നിന്നെത്തിയ 415 ഹജ്ജ് വിമാനങ്ങളിലായാണ് ഇത്രയും പേര് ഇതിനകം എത്തിച്ചേർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയിൽ നിന്നെത്തിയതിനേക്കാൾ പത്ത് ഹജ്ജ് വിമാനങ്ങൾ കൂടുതലായി ഈ വർഷമെത്തി. ഹാജിമാരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. അതേസമയം, ഇതേ കാലയളവിൽ മരണപ്പെട്ട ഇന്ത്യൻ ഹാജിമാരുടെ എന്നതിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. മികച്ച ആരോഗ്യ പരിരക്ഷയായി ഇതിനെ വിലയിരത്തപ്പെടുന്നുണ്ട്. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ 42 ഇന്ത്യക്കാരുടെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, ഇത്തവണ ഇതുവരെയായി മരണപ്പെട്ട ഇന്ത്യൻ ഹാജിമാരുടെ എണ്ണം 35 ആണ്. ഇതിൽ ഇരുപത്തി ഒമ്പതു പേർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയവരാണ്. വെള്ളിയാഴ്ച മാത്രം ഒരു സ്വകാര്യ ഗ്രൂപ് ഹാജി ഉൾപ്പെടെ ആറ് ഇന്ത്യൻ തീർത്ഥാടകരാണ് മരണപ്പെട്ടത്.

publive-image

അതേസമയം, ഹജ്ജ് അനുമതി പത്രം ഇല്ലാതെ മക്കയിലേയ്ക്കോ മറ്റു ഹജ്ജ് സ്ഥലങ്ങളിലേയ്ക്കോ പുറപ്പെടരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ആവർത്തിച്ചു ഉപദേശിച്ചു. പിടിക്കപ്പെടുന്നവരെ തിരിച്ചയക്കുകയും നിയമാനുസൃത ശിക്ഷകൾ ചുമത്തുകയും ചെയ്യും. നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ മക്കയിലേക്കുള്ള കവാടങ്ങളിൽ കണിശമായ പരിശോധനയാണ് ആഴ്ചകളായി നടക്കുന്നത്. പ്രവാസികൾ ഹജ്ജ് നിയമലംഘനത്തിന് പിടിയിലായാൽ നാട് കടത്തുകയും പത്തു വർഷത്തേക്ക് സൗദിയിലേക്കുള്ള പ്രവേശത്തിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുവരെയുള്ള പരിശോധനകളിൽ ഹജ്ജ് അനുമതി പത്രമില്ലാത്ത ഒരു ലക്ഷത്തി എമ്പത്തിയെട്ടായിരത്തിലേറെ പേരെയാണ് തിരിച്ചയച്ചതെന്നും അധികൃതർ വെളിപ്പെടുത്തി.

Advertisment