ജിദ്ദ: സൗദി അറേബ്യയിൽ രണ്ടായിരത്തി പതിനെട്ട് ജൂൺ ഇരുപത്തിനാല് ഞായറാഴ്ച പുലരുന്നത് വലിയൊരു നിശബ്ദ വിപ്ലവത്തിനും സമൂഹത്തിൽ പരിവർത്തനം സാധ്യമാക്കുന്ന സുപ്രധാന ചരിത്ര സംഭവത്തിനും സാക്ഷിയായിട്ടായിരിക്കും. സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതിയില്ലാത്ത ഏക രാജ്യം എന്ന പോരായ്മയിൽ നിന്ന് അന്ന് മുതൽ അംഗനമാർ അതിവേഗം സാമൂഹ്യ തുറസ്സുകളിലേയ്ക്ക് കുതിക്കും - മൂല്യങ്ങൾ കൈവിടാതെ തന്നെ. അവർക്ക് വഴികാട്ടിയായി യുവസമൂഹത്തിന്റെ പ്രിയങ്കരനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. അദ്ദേഹത്തിന്റെ സാരഥ്യത്തിൽ അരങ്ങേറുന്ന പരിവർത്തന പരമ്പരയിൽ മുഖ്യമായതാണ് ഞായറാഴ്ച സാക്ഷാത്കൃതമാകുന്ന സൗദിയിലെ വനിതാ ഡ്രൈവിംഗ്.
സൗദിയുടെ വീഥികളിൽ വളയിട്ട കൈകൾ വളയം തിരിക്കുമ്പോൾ ഇസ്‌ലാമിന്റെ രാജ്യം മറ്റൊരു ഒരു സാമൂഹ്യ വിപ്ലവം സാക്ഷാത്കരിക്കുകയാണ്, ദോഷകരമായ വശങ്ങളെ അകറ്റാനുള്ള മുൻകരുതലുകളോടെ. സ്ത്രീകൾക്ക് ഹാനികരമായ എന്തൊരു പെരുമാറ്റവും നടപടികളും കടുത്ത ശിക്ഷ നിഷ്കർഷിക്കുന്ന സ്ത്രീ പീഡന വിരുദ്ധ നിയമം ഇയ്യിടെയാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചത്. ഇത് വാഹനവുമായി നിരത്തിലിറങ്ങുന്ന സ്ത്രീകളുടെ സുരക്ഷ മുന്നിൽ കണ്ടുകൊണ്ടാണ് പ്രധാനമായും.
കഴിഞ്ഞ സെപ്റ്റംബർ അവസാനത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചത് പ്രകാരമാണ് രാജ്യത്ത് വനിതാ ഡ്രൈവിംഗ് യാഥാർഥ്യമാവുന്നത്. സമൂഹത്തിലെ നല്ല പാതിയ്ക്ക് കൈവരുന്ന ഈ നല്ല കാര്യത്തിൽ സൗദി ഭരണകൂടത്തിന് രാജ്യത്തിനകത്ത് നിന്നും വിദേശങ്ങളിൽ നിന്നും അഭിനന്ദന പ്രളയമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇയ്യിടെ നടത്തിയ ഒരു സർവേയിൽ ജനസംഖ്യയിൽ എഴുപത്തഞ്ചു ശതമാനത്തോളം പേര് യുവാക്കൾ ഉൾപ്പെട്ട സൗദി അറേബ്യയിൽ എമ്പതി ഒന്ന് ശതമാനം പേരാണ് ആവേശപൂർവം സ്ത്രീകളുടെ ഡ്രൈവിംഗ് അനുമതിയെ പിന്തുണച്ചത്. സ്വന്തമായി വാഹനമോടിക്കാൻ സ്ത്രീകളുടെ വലിയ തോതിലുള്ള ആവേശവും പ്രകടമായിട്ടുണ്ട്. ഇതിനകം അമ്പത്തി നാലായിരത്തിലേറെ സ്ത്രീകൾ ഡ്രൈവിംഗ് ലൈസൻസ് നേടി സമയം കാത്തിരിക്കുകയാണ്. ഇതിനു പുറമെ ആയിരക്കണക്കിന് വനിതകളാണ് വിവിധ നഗരങ്ങളിലെ ഡ്രൈവിംഗ് സ്‌കൂളുകളിൽ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്.
അതേസമയം, സ്ത്രീ ഡ്രൈവിംഗ് യാഥാർഥ്യമാകുന്നതോടെ സൗദിയിൽ ഹൗസ് ഡ്രൈവിംഗ് തസ്തികയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ജോലി അനിശ്ചിതത്വത്തിലായി. ഇവരിൽ നല്ലൊരു ശതമാനത്തിനും തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പ്. നടപ്പു വർഷത്തിന്റെ ആദ്യ പാദത്തിൽ പുറത്തിറങ്ങിയ തൊഴിൽ വിപണിയുടെ റിപ്പോർട്ട് പ്രകാരം 2.33 മില്യൺ വിദേശികളാണ് സൗദിയിൽ വീട്ടുവേലകളിൽ ഉള്ളത്. ഇതിൽ
1.38 പേർ ഹൗസ് ഡ്രൈവർമാരാണ്. സൗദിയിലെത്തുന്ന വിദേശ വീട്ടുതൊഴിലാളികളിൽ അറുപതു ശതമാനം ഹൗസ് ഡ്രൈവർ തസ്തികയിലാണെത്തുന്നത്. ഇതിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ എണ്ണം നല്ല തോതിലാണ്.
സൗദിയിലെ സ്ത്രീ ജീവനക്കാരുടെ ശമ്പളത്തിൽ നാല്പതു ശതമാനം ഡ്രൈവർമാരെ നിലനിർത്തുന്നതിനാണ് വിനിയോഗിക്കപ്പെടുന്നതെന്നു ചില സാമ്പത്തിക അവലോകനങ്ങൾ പറയുന്നു. സൗദി കുടുംബങ്ങൾ വിദേശി വീട്ടു ഡ്രൈവര്മാര്ക്കായി അവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ചിലവഴിക്കുന്നതായാണ് കണക്ക്. രാജ്യത്ത് ഒന്നാകെയുള്ള പതിനാലോളം ലക്ഷം വിദേശി ഡ്രൈവർമാർക്ക് വേണ്ടി സൗദി കുടുംബങ്ങൾ മൊത്തം ഇരുപത്തഞ്ചു ബില്യൺ റിയാലാണ് ചിലവിടുന്നതെന്നും പ്രസ്തുത കണക്ക് ചൂണ്ടിക്കാട്ടുന്നു. വനിതകളുടെ ഡ്രൈവിങ്ങിലൂടെ വിദേശി ഡ്രൈവർമാരിൽ നല്ലൊരു ശതമാനം ആവശ്യമില്ലാതെ വരുന്നതോടെ അത് സൗദി സമ്പദ് ഘടനയ്ക്കും കുടുംബ ബജറ്റിനും താങ്ങാവുമെന്നാണ് വിലയിരുത്തൽ.
വനിതാ ഡ്രൈവിംങ്ങോടെ വനിതാ ട്രാഫിക് പോലീസ്, വനിതാ റോഡ് അക്ക്സിഡന്റ് ഇൻസ്‌പെക്ടർമാർ തുടങ്ങിയവരും രംഗത്തു വന്നിട്ടുണ്ട്. ഗതാഗത നിയമലംഘനം നടത്തുന്ന വനിതകള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ട്രാഫിക് നിയമങ്ങളിൽ ഇനിമുതൽ ലിംഗ വിവേചനം അനുവദിക്കില്ലെന്നാണ് സൗദിയുടെ പരിഷ്കരിച്ച പൊതു നയം.