ന്യൂഡല്‍ഹി: വസ്തുവകകളുടെ വ്യാജരേഖ നിര്‍മ്മിച്ച് വിവിധ തവണകളായി ഈടുനല്‍കി വായ്പ സ്വന്തമാക്കി വന്ന ഒരു കുടുംബത്തിലെ നാലു പേര്‍ പിടിയില്‍. അശ്വിനി അറോറ, വിജയ് അറോറ എന്നിവരും ഇവരുടെ ഭാര്യമാരുമാണ് പിടിയിലായത്.
20 കോടിയിലേറെ രൂപ ഇവര്‍ വായ്പാ തട്ടിപ്പിലൂടെ നേടി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റെടുത്ത വസ്തുവിന്റെ വ്യാജ രേഖ നിർമിച്ചും ഇവർ വായ്പ തരപ്പെടുത്തിയിരുന്നു. 2016-ൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സോണൽ മാനേജർ തങ്ങൾ കബളിപ്പിക്കപ്പെട്ടത് മനസിലാക്കി പോലീസിൽ പരാതി നൽകിയതോടെയാണ് കുടുംബത്തിന്റെ തട്ടിപ്പ് പുറത്തായത്.
2016-ൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ ഡൽഹിയിലും ഗാസിയബാദിലും നടത്തിയ റെയ്‌ഡിനൊടുവിലാണ് പിടികൂടിയത്. അഞ്ച് ബാങ്കുകളിൽനിന്നായി 20 കോടിയിലേറെ രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.