ന്യൂഡല്‍ഹി: ഫെബ്രുവരിയോടെ രാജ്യത്തെ 50 ശതമാനം പേരും കൊവിഡ് ബാധിതരായേക്കാമെന്ന് കേന്ദ്ര സമിതിയംഗം. ഇതുവരെ 30 ശതമാനത്തോളം പേര്‍ കൊവിഡ് ബാധിതരായി. ഫെബ്രുവരിയോടെ ഇത് 50 ശതമാനത്തിലെത്തിയേക്കാമെന്ന് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറായ മണീന്ദ്ര അഗര്‍വാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇത് കോവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 7.55ദശലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ജനസംഖ്യയുടെ 14 ശതമാനം പേർ രോഗബാധിതരായെന്നാണ് സെറോളജിക്കൽ സർവേയിൽ കണ്ടെത്തിയിരുന്നത്. എന്നാൽ സെറോളജിക്കൽ സർവേ കൃത്യമായിരിക്കണമെന്നില്ലെന്ന് മണീന്ദ്ര അഗർവാൾ പറയുന്നു.