വര്‍ഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും കലാലയങ്ങളിലെ അരാജകത്വപ്രവണതകള്‍ക്കുമെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിനുള്ള ആശയാടിത്തറ സജ്ജം. ശ്രീകുമാറിന്റെയും അജയപ്രസാദിന്റെയും ജോബി ആന്‍ഡ്രൂസിന്റെയും ഹൃദയരക്തം വീണ മണ്ണില്‍ പോരാട്ടങ്ങളുടെ പ്രതിജ്ഞ പുതുക്കി എസ്‌എഫ്‌ഐയുടെ 33ാം സംസ്ഥാനസമ്മേളനം സമാപിച്ചു. 21 വര്‍ഷത്തിനു ശേഷമാണ് കൊല്ലം സംസ്ഥാനസമ്മേളനത്തിന് വേദിയായത്. 1997 ഫെബ്രുവരി നാലിനും അഞ്ചിനും നടന്ന കൊല്ലം സംസ്ഥാനസമ്മേളനം വര്‍ഗീയതയെ ചെറുക്കാന്‍ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതേ പ്രമേയം ഇപ്പോഴും പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് ഇന്ന് സമാപിച്ച സമ്മേളനം. സംഘപരിവാര്‍ അജന്‍ഡ വിദ്യാഭ്യാസരംഗത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുന്നു. എഴുത്തുകാരും സാഹിത്യനായകരും സ്ത്രീകളും വിദ്യാര്‍ഥികളും ഇത്രയധികം പീഡിപ്പിക്കപ്പെട്ട കാലം മുമ്ബ് ഉണ്ടായിട്ടില്ല.
നിലയ്ക്കാത്ത പോരാട്ടങ്ങള്‍ക്ക് ഊര്‍ജപ്രവാഹമായ രക്തസാക്ഷിസ്മരണകളിരമ്ബിയ അന്തരീക്ഷത്തില്‍ 20ന് വൈകിട്ട് എസ്‌എഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാലാണ് 33ാമത് സമ്മേളനത്തിന് കൊടിയുയര്‍ത്തിയത്. 21നു രാവിലെ ശുഭ്രപതാകയുടെ സംഘശക്തി കൂടുതല്‍ പ്രകടമാക്കി കൊല്ലത്ത് കാല്‍ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ റാലി നടന്നു. തിമിര്‍ത്ത് പെയ്ത മഴയെയും തോല്‍പ്പിച്ച് തിരമാലയായി ആഞ്ഞടിച്ച വിദ്യാര്‍ഥി റാലി പ്രാചീനചരിത്രനഗരി കണ്ട ഏറ്റവും വലിയ പുതുതലമുറയുടെ മുന്നേറ്റമായി മാറി. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
22നു നടന്ന പ്രതിനിധിസമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് രക്തസാക്ഷികുടുംബ സംഗമം നടന്നു. സമത്വസുന്ദരലോകത്തിനായുള്ള പോരാട്ടത്തിനിടെ ജീവന്‍ പൊലിഞ്ഞ ഉറ്റവരുടെ ഓര്‍മകള്‍ പങ്കുവച്ച കുടുംബ സംഗമം ആവേശജ്വാലയായി പ്രതിനിധികള്‍ ഏറ്റുവാങ്ങി. 23നു നടന്ന പൂര്‍വകാല നേതൃസംഗമത്തില്‍ മുന്‍ഗാമികള്‍ പങ്കുവച്ച സമരാനുഭവം നാളെയുടെ പുതുനാമ്ബുകള്‍ക്ക് പ്രചോദനമായി.
സര്‍ഗപ്രതിഭകളും പോര്‍മുഖങ്ങളില്‍ ജ്വാലയായവരും ക്യാമ്ബസുകളിലെ മിന്നും താരങ്ങളും സമ്മേളനപ്രതിനിധികളായെത്തി. രക്തസാക്ഷികുടുംബങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം പ്രതിനിധികളെയാകെ ആവേശഭരിതരാക്കി. 576 പ്രതിനിധികളില്‍ ഒരു ട്രാന്‍സ്ജെന്‍ഡറും ഉണ്ട്.