കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ തൊണ്ണൂറ് ശതമാനം കിണറുകളിലെ വെള്ളവും കുടിവെള്ള യോഗ്യമല്ലെന്ന് കേരള ഫിഷറീസ് സുമദ്രപഠന സര്‍വ്വകലാശാലയുടെ (കുഫോസ്) പഠനറിപ്പോര്‍ട്ട്. നിശ്ചിത ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുകയാണ് കുടിവെള്ളത്തില്‍ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഏകപരിഹാരമാര്‍ഗ്ഗം.
അങ്കമാലി, ആലുവ, കാലടി, പറവൂര്‍, ചെങ്ങന്നൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നായി 4000 അധികം സാമ്പിളുകളാണ് കുഫോസ് ശേഖരിച്ചത്. അങ്കമാലി മുതല്‍ ആലുവ വരെ പെരിയാറിന്റെ തീരത്തുള്ള വീടുകളിലെ കിണറുകളിലെല്ലാം പ്രളയാനന്തരം അമ്ലാംശത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ചെങ്ങന്നൂരിലെ കിണറുകളില്‍ കോളിഫാം ബാക്ടീരിയ അപകടകരമാം വിധം ഉയര്‍ന്നു.
ഈ പ്രദേശങ്ങളിലെ വെള്ളം കുറഞ്ഞത് 20 മിനിറ്റ് തിളപ്പിച്ച്, ആറ്റിയ ശേഷം മാത്രം കുടിക്കുക. ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കുന്നത് ബാക്ടീരിയയുടെ സാന്നിദ്ധ്യം ഇരട്ടിയാക്കും. മത്സ്യങ്ങളും നിരവധി ചെടികളും ഉള്‍പ്പടെയുള്ള പുഴയുടെ ആവാസ വ്യവസ്ഥയ്ക്ക് പ്രളയം വലിയ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സമഗ്രപഠനത്തിന് സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ഏകോപിപ്പിച്ച് പഠനത്തിന് സര്‍ക്കാര്‍ അടി യന്തരമായി മുന്‍കൈയെടുക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം.