പൂര്‍ണസുരക്ഷിതമെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവകാശപ്പെടുന്ന പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത് . ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആളുകളുടെ ജാതി, മതം, വാസസ്ഥലം എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയില്ലേ എന്ന് നേരെത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും യു.ഐ.ഡി.ഐ.എയോടും ചോദിച്ചിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഇതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വെബസൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത്.
നേരത്തെ ആധാര്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും പണം കൊടുത്ത് ആയിരക്കണക്കിന് ആധാര്‍ വിവരങ്ങളാണ് ട്രിബ്യൂണ്‍ വാങ്ങിയത്. അതും വെറും 500 രൂപ മാത്രം നല്‍കി.