ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. നടപടി കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയാകില്ല. 70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.
അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‍രിവാൾ സർക്കാർ 21 എഎപി എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാർലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. 21 എംഎൽഎമാർക്കെതിരെയായിരുന്നു പരാതിയെങ്കിലും, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ രജൗരി ഗാർഡനിലെ എംഎൽഎ സ്ഥാനം രാജിവച്ച ജർണൈൽ സിങ്ങിനെ കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടു വരെ 21 എഎപി എംഎൽഎമാർ പാർലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി ഇവരെ ചോദ്യം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ആരോപണവിധേയരായ എംഎൽഎമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ, ഡൽഹിയിൽ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.