അബുദാബി : കേരളത്തിലെ കലാരൂപമായ തോല്‍പ്പാവക്കൂത്തിനെ അനുസ്മരിപ്പിക്കും വിധം നിഴലുകള്‍ കൊണ്ട് വ്യത്യസ്തമായ കഥകള്‍ പറയുന്ന കലാരൂപമായ "ഷാഡോലാന്‍ഡ്" അബുദബിയില്‍ അരങ്ങേറി.
നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റിലാണ് ഈ നിഴല്‍ ചിത്ര കഥ അരങ്ങേറിയത്. അമേരിക്കന്‍ മോഡേണ്‍ഡാന്‍സ് കമ്പനിയിലെ കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്. പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞനായ ഡേവിഡ് പൊയുടെതാണു സംഗീതം. ഇത് ആദ്യമായാണ് അബുദാബിയില്‍ നിഴല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നത്.
കേരളത്തിലെ ആയോധന വിദ്യയായ കളരിപയറ്റ് പടിക്കുന്നതുപോലെയാണ് "ഷാഡോലാന്‍ഡ്" കലാരൂപവും പഠിക്കുന്നത്. നിരവധി വര്‍ഷങ്ങളുടെ കഠിന പരിശ്രമങ്ങൾക്ക് ശേഷമാണ് ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരുടെ ശരീരം സ്ക്രീനിൽ നിഴലുകള്‍ സൃഷ്ട്ടിക്കുംവിധം വഴങ്ങുന്നത്.
കലാ പ്രേമികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുംവിധമാണ് പ്രദര്‍ശനം ചിട്ടപ്പെടുത്തിയിരുന്നത്. ഇരുട്ടിനെയും വെളിച്ചത്തിനെയും കൃത്യമായി സംയോജിപ്പിച്ച് നടത്തിയ നിഴല്‍ സിനിമയില്‍ ഗള്‍ഫ് നാടിന്റെ ചരിത്രം മുതല്‍ ഫെറാരി വേള്‍ഡും ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കും ഒട്ടകങ്ങളുമെല്ലം അണിനിരന്നു.
വേനല്‍ക്കാലത്തും അബുദാബിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായി അബുദാബി ടൂറിസം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ഒരാഴ്ചയായി പരിപാടി നടന്നത്. ഒരു ടിക്കറ്റിന് 3200 ഇന്ത്യൻ രൂപ ആയിരുന്നു മിനിമം റേറ്റ്.
കണ്ടു രണ്ട് കണ്ണ്..../ സന്തോ