കോഴിക്കോട്; ഷോപ്പിങ് കോംപ്ലക്സിലെ വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവത്തിൽ പൊലീസ് മനഃപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു. ഹൈദ്രോസ് ഹാജിയാണ് ശനിയാഴ്ച മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനു സമീപത്തെ സെഞ്ചുറി കോംപ്ലക്സിൽ നിന്ന് വീണ് മരിച്ചത്. കെട്ടിടനിർമാണത്തിലുണ്ടായ ലംഘനമാണ് ഹൈദ്രോസ് ഹാജിയുടെ ജീവനെടുത്തത്.
തന്റെ തുണിക്കടയിലേക്കു സാധനങ്ങളെടുക്കാൻ തിരൂർ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി (70) സ്ഥിരമായി ഷോപ്പിങ് കോംപ്ലക്സിൽ എത്താറുണ്ട്. ഇവിടെ തറനിലയിൽ അനധികൃതമായുണ്ടാക്കിയ വലിയ ദ്വാരം വഴി താഴെ പാർക്കിങ് ഏരിയയിലേക്കു വീണാണ് ഹൈദ്രോസ് ഹാജി മരിച്ചത്.
ബേസ്മെന്റിലെ പാർക്കിങ്ങിൽ വാഹനം നിർത്തി, അതിൽ നിന്ന് എളുപ്പത്തിൽ സാധനങ്ങൾ മുകളിലേക്കു കയറ്റാനാണ് ദ്വാരം നിർമിച്ചത്.പ്ലൈവുഡ് പാളി കൊണ്ട് ഇതിന് അടപ്പും ഉണ്ടാക്കി. ആരോ തുറന്നിട്ട് അടയ്ക്കാതെ വിട്ട ദ്വാരത്തിലൂടെ ഹൈദ്രോസ് ഹാജി വീഴുകയായിരുന്നു. കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് കെട്ടിടനിർമാണച്ചട്ടങ്ങളുടെ വ്യാപക ലംഘനം കണ്ടെത്തിയത്.
ദ്വാരത്തിന് ചുറ്റുമുണ്ടായിരുന്ന ഹാൻഡ് റെയിലുകൾ ഇളക്കിമാറ്റിയത് രണ്ടാഴ്ച മുൻപാണെന്നും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു. കടകളിലേക്ക് സാധനങ്ങൾ എളുപ്പത്തിൽ കയറ്റുന്നതിനായി കെട്ടിടത്തിൽ ഒന്നിലധികം സ്ഥലത്ത് ഇത്തരം ദ്വാരങ്ങൾ നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.