കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യസാക്ഷിക്ക് ഭീഷണി. നേരത്തെ പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്നാണ് ഭീഷണിയെന്ന് കേസിലെ മുഖ്യസാക്ഷിയായ വിപിന്‍ലാല്‍ പറഞ്ഞു. ഫോണ്‍ മുഖേനയും കത്തു വഴിയും തനിക്ക് ഭീഷണി ലഭിച്ചതായും ഇയാള്‍ വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കാസര്‍കോട് സ്വദേശിയായ വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. വിപിന്‍ലാലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ്, 192 എ, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
വിപിന്‍ ലാലാണ് നേരത്തെ ജയിലില്‍ വെച്ച് കേസിലെ മുഖ്യപ്രതികളായ സുനില്‍കുമാര്‍ ( പൾസർ സുനി) അടക്കമുള്ളവര്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാന്‍ സഹായിച്ചത്. കൃത്യം നിര്‍വഹിച്ചു കഴിഞ്ഞതിനാല്‍, അതിന് ലഭിക്കേണ്ട പണം ലഭിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കത്ത് നേരത്തെ പുറത്തുവന്നിരുന്നു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് നിയമവിദ്യാര്‍ത്ഥയായ വിപിന്‍ലാല്‍ അന്ന് ജയിലിലുണ്ടായിരുന്നത്. കത്തുപുറത്തു വന്നതിന് പിന്നാലെ വിപിന്‍ലാലിനെ കേസില്‍ ആദ്യം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു.
കേസില്‍ സാക്ഷി മൊഴി നല്‍കാനുള്ള തീയതി അടുത്തുവരുന്നതിനിടെയാണ് വിപിന്‍ലാലിന് തുടര്‍ച്ചയായി ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്നത്. നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നടക്കുകയാണ്.