ത്രിപുര : സംസ്ഥാനത്ത് നേടിയ ചരിത്ര വിജയത്തിന് പിന്നാലെ ബിജെപി ഐപിഎഫ്ടി സംഘം അഴിച്ചുവിട്ട അക്രമ സംഭവങ്ങള്‍ പഴയ ഗുജറാത്ത് കലാപത്തിനു തുല്യമെന്ന ആക്ഷേപം ശക്തമാകുന്നു . സംസ്ഥാനത്ത് എങ്ങും ഭീകരാന്തരീക്ഷം നിലനില്‍ക്കുകയാണ് .
അക്രമം സംബന്ധിച്ച് വാര്‍ത്തകളോ ചിത്രങ്ങളോ പുറത്തുവിട്ടാല്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന നിലയിലുള്ള ഭീക്ഷണികള്‍ പോലും ഉയര്‍ന്നിരിക്കുകയാണ് .
അക്രമങ്ങള്‍ മൂന്നാം ദിവസവും തുടരുകയാണ് . നൂറു കണക്കിന് സിപിഐ എം പ്രവര്‍ത്തരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും അക്രമികള്‍ തീയിട്ടു.
നിരവധി മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ക്രിമിനല്‍ സംഘം തകര്‍ത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങൾക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത വിധം ഭീകരാന്തരീക്ഷമാണ് ത്രിപുരയിൽ.
അഗര്‍ത്തലയില്‍ സ്ഥാപിച്ചിരുന്ന സോവിയറ്റ് വിപ്ലവ നായകന്‍ ലെനിന്റെ പ്രതിമ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ ആഹ്ളാദം പ്രകടിപ്പിച്ചു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് ചിത്രമടക്കം ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ അക്രമങ്ങള്‍ മൂലം വീട് വിട്ടിറങ്ങാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് അക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ഭീഷണി സംഘപരിവാര്‍ ഉയര്‍ത്തിയത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.