മുംബൈ∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയുടെ ആകാശത്ത് ഇന്ത്യൻ വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 2 ഇന്ത്യന്‍ വിമാനങ്ങൾ തമ്മിൽ വെറും 700 മീറ്റർ മാത്രം വ്യത്യാസത്തില്‍ അടുത്തുവന്ന ശേഷമാണ് പൈലറ്റുമാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് വന്‍ ദുരന്തം ഒഴിവാക്കിയത് .
മേയ് രണ്ടിനു നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണു പുറത്തു വരുന്നത്. അതീവ ഗുരുതരമായ സംഭവത്തില്‍ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണവും ആരംഭിച്ചു.
ഇൻഡിഗോ എയർബസ് എ320വും എയർ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900ഡിയുമാണ് ആകാശത്തു നേർക്കു നേർ വന്നത്.
കൊൽക്കത്തയിൽ നിന്ന് അഗർത്തലയിലേക്കു പോകുകയായിരുന്നു ഇൻഡിഗോയുടെ 6ഇ892 വിമാനം. അഗർത്തലയിൽ നിന്നു കൊൽക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു എയർ ഡെക്കാന്റെ ഡിഎൻ602 വിമാനം.
ഇരുവിമാനങ്ങളും നേർക്കു നേർ എത്തിയപ്പോൾ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തമൊഴിവാക്കാൻ കാരണമായത് .
സാധാരണ ഗതിയിൽ വിമാനങ്ങൾ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട അകലം ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
9000 അടി ഉയരത്തിൽ നിന്ന് അഗർത്തലയിലേക്കുള്ള ലാൻഡിങ്ങിനൊരുങ്ങുകയായിരുന്നു എയർ ഡെക്കാന്റെ വിമാനം. അതേസമയം ഇൻഡിഗോ ആകട്ടെ കൊൽക്കത്തയിൽ നിന്നു ടേക്ക് ഓഫിനു ശേഷം പറന്നുയരുകയായിരുന്നു.
ഇത് 8300 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു വിമാനത്തിലെ ട്രാഫിക് കൊളിഷൻ എവോയ്ഡൻസ് സിസ്റ്റം(ടിസിഎഎസ്) മുന്നറിയിപ്പു നൽകിയത്. തുടർന്ന് ഇരുവിമാനത്തിലെയും പൈലറ്റുമാർ വിമാനം സുരക്ഷിത അകലത്തിലേക്കു മാറ്റുകയായിരുന്നു.
സംഭവം ഇൻഡിഗോ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎഐബി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിര്‍ദശം ലഭിച്ച ഉയരത്തിലായിരുന്നെന്നാണ് ഇൻഡിഗോയുടെ വാദം.