കുവൈറ്റ് : എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കോഴിക്കോട് ഫ്ലൈറ്റ് മണിക്കൂറുകളോളം വൈകുന്നു. ഉച്ചക്ക് രണ്ട് മണിക്ക് കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച സൂചന. വിമാനം പുറപ്പേടേണ്ട സമയം കഴിഞ്ഞ് 7 മണിക്കൂറുകളായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ക്ഷീണിതരാണ്. അമിതമായി വിമാനം ചൂടാകുന്നതിനെ തുടർന്നാണ് യാത്ര വൈകുന്നതെന്നും പകുതി ഇന്ധനം നിറച്ചു മസ്കറ്റ് വഴി വിമാനം ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്നും എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട് .
ഇതിനിടെ രാത്രി എട്ടേമുക്കാലോടെ യാത്രക്കാരെ വിമാനത്തിലേയ്ക്ക് കയറ്റിയതായി അകത്തുകയറിയ യാത്രക്കാരിലൊരാള്‍ ഫോട്ടോ സഹിതം സത്യം ഓണ്‍ലൈനെ വിവരം അറിയിച്ചു.
വിമാനത്തില്‍ കയറിയ ശേഷം യാത്രക്കാര്‍ അയച്ച ഫോട്ടോ
ഒന്‍പതുമണിയോടെ പുറപ്പെടും എന്നാണ് അറിയിപ്പ്. ഒമാന്‍ വഴി പുലര്‍ച്ചെ 3.45 മണിയോടെ വിമാനം കരിപ്പൂരില്‍ ഇറക്കുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന അറിയിപ്പ് . രാത്രി 10 മണിയോടെ എത്തേണ്ട വിമാനമാണ് പുലര്‍ച്ചെ 3.45 നു എത്തുമെന്ന് പ്രതീക്ഷിക്കുന്നത് . ഇതിനിടെ വീണ്ടും ഒമാന്‍ വഴിയുള്ള ഷെഡ്യൂള്‍ തിരുത്തി ഷാര്‍ജ വഴിയാക്കി വിമാനം പുറപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത .