തിരുവനന്തപുരം: സ്വപ്ന സുരേഷ് നൽകിയ വ്യാജപരാതിയിൽ നിയമക്കുരുക്കിൽപ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റുകയും ചെയ്ത എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സിബുവിനെ സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചു എന്നതിന്റെ പേരിലാണ് സസ്പെൻഡ് ചെയ്തത്.
എയർ ഇന്ത്യാ സാറ്റ്സിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിർത്തതോടെയാണ് ആ വ്യക്തിക്കു കീഴിൽ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് സിബുവിനെ കുടുക്കാൻ ക്രിമിനൽ സംഘം തീരുമാനിച്ചത്.
2015 ജനുവരിയിൽ എയർ ഇന്ത്യ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരിൽ സിബുവിനെതിരെ വ്യാജ പീഡന പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്ക് ലഭിച്ചു. 2015 മാർച്ചിൽ സിബുവിനെ ഹൈദരാബാദിലേക്കു സ്ഥലം മാറ്റി.