ന്യൂഡൽഹി∙ അനധികൃതമായി പണം കടത്താൻ ശ്രമിച്ച ജെറ്റ് എയർവേയ്സ് ജീവനക്കാരിയെയും ഇടനിലക്കാരനെയും 3.21 കോടി രൂപയുമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റു ചെയ്തു. യുഎസ് ഡോളറായി പണം കടത്താൻ ശ്രമിച്ചവരാണ് പിടിയിലായത്.
അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം. ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ്. ഏകദേശം 3.21 കോടി രൂപ (4,80,200 ഡോളർ)യാണു കടത്താൻ ശ്രമിച്ചത്.
വിവേക് വിഹാർ ഏരിയയിൽ താമസിക്കുന്ന അമിത് മൽഹോത്രയെന്നയാളുടെ ഏജന്റാണു യുവതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിആർഐ അറിയിച്ചു. വിമാന ജോലിക്കാരെ ഉപയോഗിച്ചു കള്ളക്കടത്തു നടത്തുന്നതാണ് മൽഹോത്രയുടെ രീതി.
സ്വർണക്കച്ചടവക്കാരിൽനിന്നു പണം വാങ്ങി അത് എയർഹോസ്റ്റസുമാരുടെ കൈവശം ആവശ്യമായ സ്ഥലങ്ങളിലേക്കു കൊടുത്തുവിടുകയാണ് പതിവ്. വിദേശത്തുനിന്നു സ്വർണം കടത്തുന്നതിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.