കുവൈറ്റ് സിറ്റി: തമിഴ്നാട് സ്വദേശിയായ അളകൻ മാരിയപ്പന് (60) ഇത് രണ്ടാം ജന്മമാണ്. കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി വീട്ടുകാര്‍ ഇദ്ദേഹത്തിന്റെ അന്ത്യകര്‍മ്മം വരെ നടത്തിയതാണ്. പിന്നീടാണ് വീട്ടുകാരെ ഞെട്ടിച്ച് അളകന്‍ മാരിയപ്പന്‍ ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്ത അവരെ തേടിയെത്തുന്നത്.
സംഭവം ഇങ്ങനെ...
കോവിഡ് ബാധിച്ച് സ്പോൺസർ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചതാണ് അളകൻ മാരിയപ്പനെ. പിന്നീട് ഗുരുതരാവസ്ഥയിലായി ജാബിർ ആശുപത്രിയിലേക്ക് മാറ്റി. അളകെൻറ കൈവശം ഫോൺ ഉണ്ടായിരുന്നില്ല. പിന്നീട്
അളകന്‍ മാരിയപ്പനെ സംബന്ധിച്ച് ഒരു വിവരവും വീട്ടുകാര്‍ക്ക് ലഭിച്ചില്ല. ഉറ്റവരും സന്നദ്ധ സംഘടനകളും എല്ലാ അന്വേഷണവും നടത്തി. അന്വേഷിച്ച സ്പോൺസർക്കും വിവരമൊന്നും ലഭിച്ചില്ല. ഒരു വിവരവും ലഭിക്കാതെ ഒടുവിൽ കുവൈത്തിലെ ശ്മശാനത്തിൽ അടക്കം ചെയ്തിട്ടുണ്ടാവാം എന്ന നിഗമനത്തിലും എത്തി. കോവിഡ് കാലത്ത് അങ്ങനെ പല വാർത്തകളും നമ്മൾ കണ്ടിട്ടുണ്ടല്ലോ.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം അധികം വെച്ചുതാമസിക്കാതെ മറവുചെയ്യുകയാണ് പതിവ്. ബന്ധുക്കളെ വിവരം അറിയിക്കാൻ വഴിയില്ലാതെ കുവൈത്തിലും അങ്ങനെ അടക്കം ചെയ്തിട്ടുണ്ട്. ആത്മാവിനെങ്കിലും ശാന്തി ലഭിക്കട്ടെയെന്ന് കരുതി ബന്ധുക്കൾ നാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തി. കണ്ണീരോർമ്മയിൽ ഉടയവർ മനമുരുകി കഴിയുമ്പോഴാണ് കഥയിലെ വഴിത്തിരിവ് സംഭവിക്കുന്നത്.
കുവൈത്തിലെ ശൈഖ് ജാബിർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കൊല്ലം സ്വദേശി ഇമ്മാനുവൽ കഴിഞ്ഞ ദിവസം കെ.എം.സി.സി പാലക്കാട് ജില്ലാ ട്രഷററും സത്യം ഓൺലൈൻ കുവൈത്ത് ബ്യുറോ റിപോർട്ടറുമായ അബ്ദുറസാഖ് കുമരനെല്ലൂരിനെ വിവരമറിയിച്ചു. 'രണ്ടുമാസമായി ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശി ഇപ്പോൾ ഒരുവിധം ഭേദപ്പെട്ട നിലയിലുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളോ പരിചയക്കാരോ ആയി ആരും ഇല്ല. ഒന്ന് അന്വേഷിക്കാമോ'- എന്ന് ചോദിച്ചു.
അബ്ദുറസാഖ് കുവൈത്തിലെ തമിഴ്നാട് സ്വദേശികളുടെ കൂട്ടായ്മയായ ‘വിടുതലൈ ചിരുത്തായ്കൾ കച്ചി’യുടെ പ്രവാസി വിഭാഗമായ തായ്മൺ കൾച്ചറൽ അസോസിയേഷൻ കുവൈത്ത് ഭാരവാഹിയായ അന്പഴകനെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. സിവിൽ ഐഡിയും ഫോട്ടോയും കണ്ട അവര്‍ ശരിക്കും ഞെട്ടി. രണ്ടുമാസമായി തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അളകൻ മാരിയപ്പൻ. കുടുംബക്കാർ അന്ത്യകർമ്മങ്ങൾ ചെയ്തുകഴിഞ്ഞ അതേ അളകൻ.
വിവരം ഉടൻ നാട്ടിലും സൗദിയിൽ ഉള്ള മകനെയും വിവര മറിയിക്കുകയും നഴ്സയ ഇമ്മാന്വൽ വിഡിയോ കോൺഫറൻസ് വഴി കുടുംബവുമായുള്ള കൂടി കാഴ്ചക്ക് വഴി ഒരുക്കയും ചെയ്തു അവിടെ ആഹ്ലാദം അലതല്ലി. അവരെല്ലാവരും മനസ്സിൽ മന്ത്രിച്ചു. ‘ഇമ്മാനുവൽ, ദൈവം നിങ്ങളോട് കൂടെയുണ്ട്’.
കുവൈത്തിലെ വിവിധ ആശുപത്രികളിൽ ഇങ്ങനെ അനാഥമായി കിടക്കുന്നവരുടെ വിവരങ്ങൾ പലപ്പോഴും മലയാളി മാലാഖ മാരിലൂടെയാണ് പുറത്തറിയാറുള്ളത്. ഇത്തവണ ഇമ്മാനുവലിന്റെ നിയോഗം. രോഗമുക്തി നേടി ആശുപത്രിവിട്ട അളകൻ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ശിവഗംഗ ജില്ലയിലെ കാരൈകുടി സ്വദേശിയാണ് അളകൻ.
(ചിത്രം: ജാബിര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ഇമ്മാനുവലിനോടൊപ്പം അളകന്‍ മാരിയപ്പന്‍)