തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ട് അപ്പ് കമ്പനിയായ അലോക്കിൻ സോഫ്റ്റ്‌വെയർ 3 വർഷത്തേക്ക് അമേരിക്കയിലെ കാലിഫോർണിയയിലുള്ള ടെനൻറ് ഇങ്കുമായി (Tenant Inc) 4 മില്യൻ ഡോളർ കരാറിൽ ഒപ്പുവെച്ചു.
സെൽഫ് സ്റ്റോറേജ് കമ്പനികൾക്കായുള്ള സോഫ്റ്റ്‌വെയർ, ഐഒറ്റി, എപിഐ, വെബ്/മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്ന സമഗ്ര പ്രോഡക്റ്റ് ഡെവലപ്മെന്റിനാണ് കരാർ.
ഇതിനു വേണ്ടി അലോക്കിൻ കമ്പനി ആര്‍&ഡി സെന്റർ, പ്രോഡക്റ്റ് ഡെവലപ്മെന്റ് സെന്റർ, സിസ്റ്റം ഇന്റഗ്രേഷൻ സെന്റർ തുടങ്ങിയവ കേരളത്തിൽ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിരിക്കുന്നു.
ഈ കരാർ കേരളത്തിന്റെ ഐടി രംഗത്തിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്ന് അലോക്കിൻ സിഇഒ രാജീവ് ജെ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.
ലോക്ക്ഡൗൺ സമയത്ത് കമ്പിനിക്ക് വലിയ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്നും ആഗോളതല സാങ്കേതിക വികസനത്തിന്റെ വെല്ലുവിളികൾ നേരിടാ൯ കേരളത്തിലെ എഞ്ചിനീയറിംഗ് പ്രതിഭകൾക്ക് കഴിവുണ്ടെന്നും രാജീവ് കൂട്ടിച്ചേർത്തു.
അലോക്കിൻ ടീമിന്റെ ഗഹനമായ ടെക്നിക്കൽ വൈദഗ്ധ്യം, ശക്തമായ കസ്റ്റമർ കേന്ദ്രീകൃത മനോഭാവം എന്നിവയാണ് ഈ കരാറിലേക്കു നയിച്ചതെന്ന് ടെനൻറ് ഇങ്ക് സിഇഒ ലാൻസ് വാട്ട്കിൻസ് അഭിപ്രായപ്പെട്ടു.
അലോക്കിൻ കമ്പനിയുമായി ദീഘകാല സഹകരണത്തിന് തയ്യാറാണെന്നും ലാൻസ് വാട്ട്കിൻസ് അറിയിച്ചു.
ഈ ലോക്ക് ഡൗൺ കാലഘട്ടത്തിലും നിരവധി പേർക്ക് തൊഴിൽ അവസരങ്ങൾ നൽകുവാൻ കമ്പനിക്ക് സാധിച്ചു. അമേരിക്കൻ കമ്പിനിയുമായുള്ള സഹകരണത്തോടെ റവന്യൂ മാനേജ്മെന്റ്, മെഷീൻ ലേർണിംഗ്, ഐഒറ്റി, ഫിനാൻസ്, ഫസലിറ്റി മാനേജ്മെന്റ്, യുഐ/യുഎക്സ്, ടെസ്റ്റിംഗ്, പ്രൊജക്റ്റ് മാനേജ്മെന്റ്, വെബ്, മൊബൈൽ, ബാക്കെന്‍ഡ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ അലോക്കിനിൽ ഉണ്ട്.
അലോക്കിൻ സ്ഥാപിക്കുന്നതിന് മുൻപ് രാജീവ് ജെ സെബാസ്റ്റ്യൻ രചന ലിപി, രചന ഓപ്പറേറ്റിങ് സിസ്റ്റം, കേരളനിയമസഭ സമഗ്ര നോളജ് ബേസ്, എജി ഓഫീസിന്റെ 'വൺ റാങ്ക് വൺ പെൻഷൻ' പ്രൊജക്റ്റുകൾക്കു വേണ്ടി സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‌തിരുന്നു.
2011ൽ തിരുവനന്തപുരം ടെക്നോപാർക്ക് ടെക്നോളജി ഇൻക്യൂബേറ്ററിൽ പ്രവർത്തനം ആരംഭിച്ച അലോക്കിൻ സോഫ്റ്റ്‌വെയർ ഇന്ന് ഒരു പ്രൈവറ്റ് ലിമിറ്റഡ് ക്ലൗഡ് കമ്പനിയായി വളർന്നു.