ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിനു മുന്നിൽ കൈക്കുഞ്ഞുമായി പ്രതിഷേധവുമായിയെത്തിയ വീട്ടമ്മയ്ക്ക് ഒടുവിൽ പോലീസിൻറെ ആശ്വാസവാക്കെത്തി.
തന്നെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വീട്ടമ്മ മക്കളും ഭർത്താവുമൊന്നിച്ച് എസ്പി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. പൊയ്ക്കാട്ടുകര സ്വദേശിനി സേതുലക്ഷ്മിയാണ് നീതി തേടി സമരവുമായി രംഗത്തെത്തിയത്.
2019 ജൂലൈ 13-നാണ് നെടുവന്നൂരിൽ വച്ച് സേതുലക്ഷ്മിയെ സനീപ് എന്നയാൾ അപമാനിക്കാൻ ശ്രമിച്ചതാണ് സംഭവം. ഇതിനെ ചോദ്യം ചെയ്ത ഭർത്താവ് ലിജിനെ അക്രമിക്കുകയും ചെയ്തിതിരുന്നു. ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കളിൽ ചിലർ ഇടപെട്ട് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്നതായിരുന്നു ആരോപണം.
നീതിക്കായി പ്ലക്കാർഡും ബാനറുമായി യുവതിയും കുടുംബവും എസ്പി ഓഫീസിൻ മുന്നിൽ എത്തിയതോട സംഭവം വാർത്തയായി. സംഭവമറിഞ്ഞ് നാട്ടുകാരും മാധ്യമ പ്രവർത്തകരുമെത്തി. പോലീസ് യുവതിയുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല.
തുടർന്ന് റൂറൽ എസ്പി ഇടപ്പെട്ട് പ്രതിയെ താമസിയാതെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പു നൽകിയതിൻറെ അടിസ്ഥാനത്തിൽ താൽക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു.