കുവൈറ്റ് : ഇറാനിൽ തെക്കുപടിഞ്ഞാറൻ നഗരമായ അവാസിൽ സൈനികപരേഡിനിടെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കുവൈറ്റ് അമീര്‍ രംഗത്ത്.സംഭവത്തില്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയ്ക്ക് അമീര്‍ അനുശോചന സന്ദേശം അയച്ചു. ആക്രണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അമീര്‍ ആശംസിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്‍ലാമിക് സ്റ്റേറ്റും ഇറാനിലെ സർക്കാർവിരുദ്ധ അറബ് സംഘടനയായ അവാസ് നാഷണൽ റെസിസ്റ്റൻസും രംഗത്തെത്തി.
1980-88-ലെ ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ടുനടന്ന സൈനികപരേഡിനുനേരെയാണ് ആക്രമണം നടന്നത്.
ഇറാൻ പ്രാദേശികസമയം ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു ആക്രമണം. പത്തുമിനിറ്റോളംനീണ്ട ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. 12 സൈനികരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.സൈനികയൂണിഫോം ധരിച്ചെത്തിയ ഭീകരർ പരേഡ് നടക്കുന്ന സ്ഥലത്തേക്ക് സമീപത്തെ പാർക്കിൽനിന്ന് വെടിയുതിർക്കുകയായിരുന്നു.