തിരുവനന്തപുരം : അമൃത ടി.വിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനുള്ള സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ ശ്രമവും പരാജയപ്പെടുന്നു. ചാനലിനെ കരകയറ്റാന്‍ മോഹന്‍ലാലും അമൃതാനന്ദമയിയും മുന്‍കൈയെടുത്ത് തുടങ്ങിയ മോഹന്‍ലാല്‍ ഷോയായ 'ലാൽസലാം' നഷ്ടം കാരണം നിർത്താന്‍ ആലോചിക്കുകയാണ്.
ജനപ്രിയ താരം പരിപാടി അവതരിപ്പിക്കാന്‍ മുന്നോട്ടു വന്നിട്ടുപോലും പ്രയോജനപ്പെടുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്നതാണ് ലാല്‍ സലാമിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായത് . പ്രോഗ്രാം വെറും സെൽഫ് ബൂസ്റ്റിങ്ങ് ആയി മാറിയതോടെ റേറ്റിംഗ് നഷ്ടമായി . പരസ്യക്കാരും താല്പര്യം കാണിക്കാതായി .
പരിപാടിയുടെ ആദ്യം ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. ഇത് തീർന്നാലുടൻ പരിപാടി നിർത്തുമെന്നാണ് റിപ്പോര്‍ട്ട് . ചാനല്‍ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സൂപ്പര്‍താര പരിപാടിയാണ് നിർത്താൻ തീരുമാനിച്ചത്.
അമൃത റ്റി.വിയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ എന്തുചെയ്യാന്‍ കഴിയുമെന്ന് അമൃതാനന്ദമയി ഒരിക്കല്‍ ചോദിച്ചപ്പോള്‍ മോഹൻലാൽ കൊടുത്ത ഓഫറായിരുന്നു ഈ പരിപാടി . അമൃതാനന്ദമയി ദേവിയുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് മോഹൻലാൽ. അദ്ദേഹം പതിവായി അവരെ സന്ദർശിക്കാറുണ്ട്.
പലപ്പോഴും സ്വകാര്യ സംഭാഷണത്തിൽ അവര്‍ തന്‍റെ ചാനലിന്‍റെ പരിതാപാവസ്ഥ ലാലുമായി സംസാരിക്കാറുണ്ടായിരുന്നു. ഒരു നല്ല പരിപാടി ആസൂത്രണം ചെയ്താൽ താൻ സഹകരിക്കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലിന് വേണ്ടി അമൃത റ്റി.വി.ലാൽസലാം അണിയിച്ചൊരുക്കിയത്.
യാതൊരു നിലവാരവും ഇല്ലാതായതോടെ പരിപാടിയില്‍ ലാലിനുതന്നെ താല്പര്യം ഇല്ലാതായിരുന്നു . ആകെ ലാലിന്റെ സാന്നിധ്യം മാത്രമായിരുന്നു പ്രോഗ്രാമിന്‍റെ ഏക ആകർഷണം. ഒരു എപ്പിസോഡിൽ ലാൽ കുറച്ചു സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ബാക്കി സമയം മറ്റ് പരിപാടികളായിരിക്കും.
അമൃതയുടെ തലപ്പത്ത് ഇത്തരം പരിപാടികള്‍ അണിയിച്ചൊരുക്കാന്‍ തക്ക മിടുക്കൻമാരില്ലെന്നതാണ് പ്രധാന വെല്ലുവിളി . തലപ്പത്ത് നടക്കുന്ന തൊഴുത്തില്‍കുത്തായിരുന്നു പ്രതിഭകളായ ജീവനക്കാരെ ചാനലില്‍ നിന്നും അകറ്റിയത് .
ബിജെപിയ്ക്ക് സ്വന്തം ചാനല്‍ തുടങ്ങിയതോടെ പാര്‍ട്ടിക്കാര്‍ക്കും ആര്‍ എസ് എസിനും അമൃത ടിവിയോടുള്ള താല്‍പര്യം കുറഞ്ഞു. ബിജെപി നേതാവ് ഓ രാജഗോപാലിന്റെ മകൻ ശ്വാമപ്രസാദ് അമൃതയിലെ തൊഴുത്തിൽ കുത്ത് കാരണം ജോലി ഉപേക്ഷിച്ചു. വാർത്താ വിഭാഗം തലവൻമായിരുന്ന മുൻ മാത്യുഭൂമി പത്രാധിപർ ഗോപാലകൃഷ്ണൻ, ഏഷ്യാനെറ്റ് മുൻ മേധാവി നീലൻ തുടങ്ങിയവർ രാജിവച്ചു.
അവസാനം ചാനല്‍ വിട്ടത് മാത്യഭൂമി മുന്‍ അസി . ന്യൂസ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവായിരുന്നു . ഒരിക്കല്‍ തലപ്പത്തെ തൊഴുത്തില്‍ കുത്ത് മൂത്ത് ചാനലില്‍ നിന്നും വിട്ടുനിന്ന സുരേഷ് ബാബുവിനെ അമൃതാനന്ദമയി നേരിട്ട് ഇടപെട്ടായിരുന്നു തിരികെ കൊണ്ടുവന്നത് . ഇത്തവണയും സുരേഷ് ബാബുവിനെ നിലനിര്‍ത്താന്‍ അമൃതാനന്ദമയി നേരിട്ട് ഇടപെട്ടെങ്കിലും അദ്ദേഹം അമൃത വിട്ട് ജനം ടിവിയില്‍ ചേക്കേറി .
എന്നാൽ ഫലമുണ്ടായില്ല. അമ്മ വഴി ഒ.രാജഗോപാൽ ഇടപെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. അതിനിടെ സുരേഷ് ബാബു ചാനൽ വിട്ടു. അദ്ദേഹം പോയത് ആർ എസ് എസ് ചാനലായ ജനത്തിലേക്കാണ്. ചാനല്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷം നടത്തിപ്പ് ചിലവ് സ്വന്തമായി കണ്ടെത്തിക്കോണം എന്നതായിരുന്നു അമൃതാനന്ദമയിയുടെ നിര്‍ദേശം.
തുടക്കം മുതല്‍ ചാനല്‍ തലപ്പത്ത് എത്തുന്ന സി ഇ ഓ മാര്‍ക്ക് അവര്‍ നല്‍കുന്ന നിര്‍ദേശം ഇതായിരുന്നു . പക്ഷെ അത് നടക്കാതെപോയി . ഇതോടെ മികച്ച മാനേജ്മെന്റ് സിസ്റ്റത്തില്‍ ആരംഭം കുറിച്ച ഒരു ചാനലിനു കൂടി തളര്‍ച്ച സംഭവിച്ചിരിക്കുകയാണ് .