കൊച്ചി: അച്ഛൻ ഉപദ്രവിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ, അങ്കമാലിയിലെ 54 ദിവസം പ്രായമായ കുഞ്ഞിന്റെ ചികിത്സാച്ചെലവ് ശിശുക്ഷേമസമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. എന്ത് സംഭവിക്കും എന്ന് പറയാനാകില്ലെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ സോജൻ അറിയിച്ചു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് പൂർണമായും അബോധാവസ്ഥയിൽ ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. ആദ്യം കട്ടിലിൽ നിന്ന് വീണെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ടതാണെന്ന് പിന്നീട് പറഞ്ഞു.
കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. തലച്ചോറിന് ചതവ് പറ്റിയിട്ടുണ്ട്. തലയിൽ രക്തസ്രാവം ഉണ്ട്. രക്തം കട്ടപിചിട്ടു കിടക്കുന്ന അവസ്ഥയാണെന്നും ഡോക്ടർ പറഞ്ഞു.
സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. പെൺകുഞ്ഞ് ആയതുകൊണ്ടാണ് അച്ഛൻ കൊലപാതകത്തിന് ശ്രമിച്ചത്. അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.