ഡല്‍ഹി : ആന്‍ട്രിക്‌സ് ദേവാസ് അഴിമതിക്കേസില്‍ ജി.മാധവന്‍നായര്‍ ഉള്‍പ്പടെ നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഫെബ്രുവരി 15 ന് കേസ് വീണ്ടും പരിഗണിക്കും. ഐ.എസ്.ആര്‍.ഒയുടെ നിയന്ത്രണത്തിലുള്ള വാണിജ്യ സ്ഥാപനമായ ആന്‍ട്രിക്‌സും സ്വകാര്യ മള്‍ട്ടി മീഡിയ കമ്പനിയായ ദേവാസുമായുള്ള ഇടപാടില്‍ 578 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കേസ്.
ജി. മാധവന്‍ നായര്‍ ആന്‍ട്രിക്‌സ് നിര്‍വാഹക സമിതി അധ്യക്ഷനായിരുന്നപ്പോഴാണ് ഇടപാട് നടന്നത്. ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനം നേരത്തെ ഒഴിയേണ്ടിവന്നത്.
മാധവന്‍നായര്‍ ഐഎസ്ആര്‍ഒ തലവനായിരിക്കെയാണ് 2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ആന്‍ട്രിക്‌സ്‌ദേവാസ് കരാര്‍ നിലവില്‍ വന്നത്. കരാറിനു പിന്നിലെ ക്രമക്കേടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സര്‍ക്കാരിന് കരാര്‍ റദ്ദാക്കേണ്ടിവന്നു. കരാര്‍ റദ്ദാക്കുന്ന ഘട്ടത്തില്‍ രാധാകൃഷ്ണനായിരുന്നു ഐഎസ്ആര്‍ഒ തലവന്‍. യുപിഎ സര്‍ക്കാര്‍ മാധവന്‍നായരെ കരിമ്പട്ടികയില്‍പ്പെടുത്തിരയിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അന്വേഷണമാണ് രാധാകൃഷ്ണനും മാധവന്‍നായര്‍ക്കും ഭീഷണിയായി മാറിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആന്‍ട്രിക്‌സ് കരാറുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനെ സിബിഐ ചോദ്യംചെയ്തിരുന്നു.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് ഐഎസ്ആര്‍ഒ അയക്കുന്ന രണ്ടു ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകളില്‍ 90 ശതമാനം വാടകയ്ക്ക് എടുക്കുന്നതിനായി 2005ലാണ് ദേവാസ് എന്ന സ്വകാര്യസ്ഥാപനവുമായി കരാറിലേര്‍പ്പെട്ടത്. 12 വര്‍ഷക്കാലയളവിലേക്ക് 1400 കോടി രൂപയുടേതായിരുന്നു കരാര്‍. ട്രാന്‍സ്‌പോണ്ടറുകള്‍ക്കൊപ്പം തന്ത്രപ്രധാനമായ 70 മെഗാഹെര്‍ട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രവും ദേവാസിനു ലഭിച്ചു. ഇതില്‍ തിരിമറി നടന്നുവെന്നാണ് കണ്ടെത്തല്‍.