Advertisment

സഭാ നടപടികള്‍ വിഷമിപ്പിക്കുന്നു; പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ പ്രതിഷേധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിസ്റ്റര്‍ അനുപമ

New Update

കുറവിലങ്ങാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരംചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെയുള്ള സഭാ നടപടികള്‍ വിഷമിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ അനുപമ. സഭയില്‍ നിന്ന് ഇനിയും പ്രതികാര നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അത്തരത്തില്‍ നടപടി ഉണ്ടായാല്‍ പ്രതിഷേധിക്കുന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കിയിരുന്നു. എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗമാണ് സിസ്റ്റര്‍ ലൂസി കളപ്പുര.കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തെരെഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.

അതേസമയം, സിസ്റ്ററിനെതിരെ തങ്ങള്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മാനന്തവാടി രൂപത അറിയിച്ചു. സന്യാസി സമൂഹത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായി നേരത്തെ തന്നെ സിസ്റ്റര്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഇടവക വികാരിയാണ് നടപടിയെടുത്തതെന്നുമാണ് രൂപതയുടെ വിശദീകരണം.

ഇതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയുണ്ടെന്ന് സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ എമില്‍ഡ പറഞ്ഞിരുന്നു. രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് ഉന്നത പുരോഹിതന്‍ ചോദിച്ചതായി എമില്‍ഡ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും അവസാന നിമിഷം വരെ നീതിക്കായി പോരാടുമെന്നും എമില്‍ഡ പറഞ്ഞു. അതേസമയം, കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെയും സഭാ നടപടി സ്വകീരിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. കത്തോലിക്കാ സഭയുടെ അഭ്യാര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. സഭാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് നടപടിയെടുത്തത്.

Advertisment