മുൻ നായകനായ മഹേന്ദ്ര സിങ് ധോണി തന്റെ കരിയറിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും സി എസ് കെയിലെ ആദ്യ നാളുകളെക്കുറിച്ചും ഓർമിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. നേരത്തെ ഐ പി എല്ലിന്റെ പ്രാരംഭ സീസണിൽ ധോണിയുടെ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു തന്റെ ശ്രമമെന്ന് അശ്വിൻ തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരുന്നു.
എല്ലാ ക്രിക്കറ്റർക്കുമെന്ന പോലെ ഐ പി എല്ലും ചെന്നെെ സൂപ്പർ കിങ്സും എന്റെയും സ്വപ്നമായിരുന്നു. അത് ശരിക്കും എന്റെ കരിയറിനെ വാർത്തെടുക്കുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. അന്ന് ധോണിക്ക് മാത്രമല്ല, ചെന്നൈയിലുണ്ടായിരുന്ന ഹെയ്ഡനോ മുത്തയ്യ മുരളീധരനോ എന്നെ അറിയുമായിരുന്നില്ല. ഞാനാരാണെന്ന് അവർക്ക് കാണിച്ചുകൊടുക്കുന്നതായിരുന്നു എന്റെ ആദ്യ ടാസ്ക്. അശ്വിൻ ഓർക്കുന്നു.
മുരളിക്കൊപ്പമോ മുരളിയെ മറികടന്നോ എനിക്ക് ചാൻസ് കിട്ടുമായിരുന്നില്ലെന്ന് എനിക്കുറപ്പാണ്. പക്ഷേ, ലോകത്തിന് ഞാനാരാണെന്ന് കാണിച്ചുകൊടുക്കണമെന്ന വാശിയെനിക്കുണ്ടായിരുന്നു. ഹർഷ ബോഗ്ലെയുമായുള്ള സംഭാഷണത്തിൽ അശ്വിൻ പറയുന്നു.
നെറ്റ്സിൽ എന്റെ ബോളിങ് കണ്ട് ആദ്യം അത്ഭുതപ്പെട്ടത് ഹെയ്ഡനും ഫ്ലെമിങ്ങും ജേക്കബ് ഓറവുമൊക്കെയാണ്. അവർ എന്നെ നേരിടുന്നതിൽ വിഷമിച്ചു. പക്ഷേ, അപ്പോഴും ഞാൻ ധോണിയുടെ കണ്ണിൽ പെട്ടിരുന്നില്ല. ധോണിയുമായി അന്ന് വലിയ ബന്ധവുമുണ്ടായിരുന്നില്ല. ആ സമയത്ത് ധോണി നെറ്റ്സിൽ മുരളിയെ വലിയ സിക്സറുകൾക്ക് പറത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അപ്പോൾ എനിക്ക് തോന്നി, ഞാൻ ധോണിക്കെതിരെ നന്നായെറിഞ്ഞാൽ മുരളിയെ മറികടന്നോ ഒപ്പമോ എനിക്കു ടീമിൽ ചാൻസ് കിട്ടുമെന്ന്. ആയിടെ നടന്ന ചലഞ്ചർ ട്രോഫിയിൽ ഇതോർമിച്ചാവാം, ധോണിയുടെ വിക്കറ്റെടുത്തപ്പോൾ ഞാൻ കൊച്ചു കുട്ടിയെപ്പോലെ ഭ്രാന്തമായി ആഘോഷിച്ചിരുന്നു. അശ്വിൻ ഓർക്കുന്നു.