വാഷിങ്ടണ്‍: ഇറാന്റെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തെ സങ്കീര്‍ണമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഇറാനുമായുള്ള ചര്‍ച്ചകളും മറ്റ് നീക്കങ്ങളും ഇനി പ്രയാകരമാകുമെന്ന് ബൈഡന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇറാനുമായുള്ള ബന്ധം ശക്തമാക്കാൻ യുഎസിന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു. തന്റെ ഭരണത്തിൽ റഷ്യയുമായും ചൈനയുമായും ചേർന്ന് നിരവധി വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.