Advertisment

അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കൃത്രിമ വാല്‍വുകളിലെ പഴുപ്പ് മൂലം അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് പുതു ജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. കണ്ണൂര്‍ സ്വദേശി 28 കാരി ഫൗസിയയെയാണ് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മൂസാകുഞ്ഞി, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. സുരേഷ് ജി. നായര്‍ എന്നിവര്‍ അടങ്ങിയ മെഡിക്കല്‍ സംഘമാണ് ഈ നേട്ടം കൈവരിച്ചത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫൗസിയയുടെ രണ്ട് ഹൃദയ വാല്‍വുകള്‍ മാറ്റിവെക്കുകയും മൂന്നാമത്തെ വാല്‍വില്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ ആറ് മാസം മുമ്പ് തുടര്‍ച്ചയായി കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാറ്റിവെച്ച രണ്ട് വാല്‍വുകളിലും പഴുപ്പുള്ളതായി കണ്ടെത്തിയത്.

ആന്റിബയോട്ടിക്കുകളോടും മറ്റ് മരുന്നുകളോടും ഒട്ടും പ്രതികരിക്കാതെ വരികയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ശരീരം പൂര്‍ണമായി ശോഷിക്കുകയും ചെയ്തു. ഇതിനിടെ സ്ഥിതി വഷളാക്കിക്കൊണ്ട് ന്യൂമോണിയയും ശ്വാസകോശത്തില്‍ വെള്ളം കെട്ടിക്കിടക്കുയും ചെയ്യുന്ന അവസ്ഥയുണ്ടായി.

കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവിടുത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഫൗസിയയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഡോ. മൂസാ കുഞ്ഞിയുടെ അടുത്ത് കൊണ്ടുവരുന്നത്.

ഫൗസിയയുടെ അപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ ശസ്ത്രക്രിയയെന്നത് വളരെയധികം സാഹസികമായിരുന്നുവെന്ന് ഡോ. മൂസാ കുഞ്ഞി പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവമുണ്ടാകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നിരുന്നാലും 11 മണിക്കൂര്‍ നീണ്ട ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്‍ ഫൗസിയയുടെ രണ്ട് ഹൃദയ വാല്‍വുകള്‍ രണ്ടാം തവണയും മാറ്റിവെയ്ക്കുകയും മൂന്നാമത്തെ വാല്‍വിന്റെ കേടുപാടുകള്‍ വിജയകരമായി പരിഹരിക്കാനും സാധിച്ചു.

സുപ്പീരിയര്‍ വെന കാവ എന്ന ശരീരത്തിലെ ഏറ്റവും വലിയ ഞരമ്പിലെ അണുബാധയേറ്റ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി രോഗിയുടെ ശരീരോഷ്മാവ് 20-25 ഡിഗ്രിയില്‍ നിലനിര്‍ത്തി രക്തചംക്രമണവും തലച്ചോറിന്റെ പ്രവര്‍ത്തനവും നിശ്ചിത സമയത്തേക്ക് നിര്‍ത്തി വെക്കേണ്ടി വന്നു (ഹൈപ്പോതെര്‍മിക് സര്‍ക്കുലേറ്ററി അറസ്റ്റ്).

വാല്‍വുകളിലെ പഴുപ്പും ന്യൂമോണിയയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമിടയില്‍ ഇത്തരമൊരു ശസ്ത്രക്രിയ സങ്കീര്‍ണത നിറഞ്ഞതായിരുന്നുവെന്നും ഡോ. മൂസാ കുഞ്ഞി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച ഐസിയുവില്‍ കഴിഞ്ഞ ഫൗസിയ പൂര്‍ണ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. തുടര്‍ പരിശോധനയില്‍ ഫൗസ്യ പൂര്‍ണ ആരോഗ്യവതിയാണെന്നും അദ്ദേഹം അറിയിച്ചു.

Aster Medcity
Advertisment