ദമ്മാം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതേവിട്ട സി.ബി.ഐ കോടതി വിധി ജുഡിഷ്യറിയെ ഫാഷിസ്റ്റു ഭരണകൂടം വിലക്കെടുത്തതിന്റെ തെളിവാണെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി സോണൽ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടൻ അഭിപ്രായപ്പെട്ടു.
സംഘ്പരിവാർ കർസേവകർ ബാബരി മസ്ജിദ് തച്ചുതകർക്കുന്നതിന് ലോകം മുഴുവൻ സാക്ഷിയാണ്. അതിന് നേതൃത്വം നൽകിയ അദ്വാനി, അശോക് സിംഗാൾ, ഉമാ ഭാരതി തുടങ്ങിയവരെ പള്ളി പൊളിക്കുന്നത് തടയാൻ വന്ന പാവങ്ങളായി ചിത്രീകരിച്ചു കുറ്റവിമുക്തരാക്കിയ നടപടി ആർ എസ് എസ് വിഭാവനം ചെയ്യുന്ന ഭാവി ഇന്ത്യയുടെ ഭയാനകതയാണ് വെളിവാക്കുന്നത്.
ലോകത്തിനു മുമ്പില്‍ രാജ്യത്തിനെ മാനംകെടുത്തിയ കേസില്‍ വാര്‍ത്താമാധ്യമങ്ങളെ പോലും പുറത്തുനിര്‍ത്തി കോടതി നടത്തിയ നീതിനിഷേധം ജനങ്ങളുടെ ജുഡീഷ്യറിക്കുമേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. മുതിര്‍ന്ന നിയമജ്ഞര്‍ ഉള്‍പ്പെടുന്ന ലിബര്‍ഹാന്‍ കമ്മീഷനെ പോലും അവഹേളിക്കുന്നതാണ് കോടതി വിധി.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന വിധിന്യായം രാജ്യത്ത് ഗുരുതരമായ രാഷ്ട്രീയ, സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ബാബരി മസ്ജിദ് തകര്‍ത്തത് അക്രമത്തിലൂടെയാണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തെ പോലും നിഷ്പ്രഭമാക്കിയാണ് സി.ബി.ഐ കോടതി വിധിപ്രസ്താവമെന്നും ഫോറം നേതാക്കളായ മൂസക്കുട്ടി കുന്നേക്കാടൻ, ബഷീർ ഈങ്ങാപ്പുഴ, ഷംസു മലപ്പുറം, ഫയാസ് ചെന്നൈ എന്നിവർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.