ലക്‌നൗ: ബാബറി മസ്ജിദ് ആക്രമണത്തിന്റെ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു. ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ലെന്നും കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫോട്ടോയും വീഡിയോയും തെളിവായി സ്വീകരിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാതി, കല്യാണ്‍ സിങ്, മഹന്ത് നൃത്യഗോപാല്‍ ദാസ്, സതീഷ് പ്രധാന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. കോവിഡ് ബാധിച്ച് എയിംസില്‍ ചികിത്സയിലായതിനാലാണ് ഉമാഭാരതി എത്താതിരുന്നത്.
വിധി പ്രസ്താവം കേള്‍ക്കുന്നതിനായി വിനയ് കട്യാര്‍, ചംപട് റായ്, സാധ്വി റിതംബര, ധര്‍മദാസ്, റാം വിലാസ് വേദാന്തി, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷണ്‍ ശരണ്‍ യാദവ്, പവന്‍ പാണ്ഡെ തുടങ്ങി 26 പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ഉത്തര്‍പ്രദേശില്‍ ബാബറി മസ്ജിദ് തകര്‍ത്തത്. ആക്രമണവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള എല്ലാ കേസുകളും സര്‍ക്കാര്‍ ലക്‌നൗ സി.ബി.ഐ കോടതിയിലേക്ക് മാറ്റി.
1993 ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഗൂഢാലോചന കേസില്‍ എല്‍.കെ.അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരെ പ്രതികളാക്കി അനുബന്ധകുറ്റപത്രം നല്‍കിയത്. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ കോടതി കുറ്റംചുമത്തി. പക്ഷെ, കേസുകളെല്ലാം ലക്‌നൗ കോടതിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവിലെ സാങ്കേതിക വശം ഉന്നയിച്ച് അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ 1997ല്‍ ഹൈ്‌ക്കോടതിയില്‍ പോയി. വിചാരണ തുടങ്ങുന്നതിന് മുമ്പായിരുന്നു ഇത്.
അതേസമയം യു.പി സര്‍ക്കാര്‍ വിചാരണ വൈകിക്കാന്‍ ബോധപൂര്‍വം ഇടപെടല്‍ നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഗൂഢാലോചന കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് 2001 ഫെബ്രുവരി 12ന് ഹൈക്കോടതി വിധിച്ചു. സര്‍ക്കാര്‍ ഉത്തരവിലെ പിഴവ് തിരുത്തി പുതിയ വിജ്ഞാപനം ഉറക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ല.അഡ്വാനിക്കും കൂട്ടര്‍ക്കുമെതിരെയുള്ള ഗൂഢാലോചനക്കുറ്റം ഒഴിവാക്കി റായ്ബറേലി കോടതിയില്‍ സി.ബി.ഐ പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചു. കാല്‍നൂറ്റാണ്ടിന് ശേഷം സുപ്രീംകോടതി ഇടപെട്ടാണ് വിചാരണ ആരംഭിച്ചത്. 28 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞത്.
ഗൂഢാലോചനക്കുറ്റം എടുത്ത് കളഞ്ഞതോടെ കേസ് നില്‍ക്കില്ലെന്ന് പറഞ്ഞ് 2003ല്‍ റായ്ബറേലി കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. 2010ല്‍ ഹൈക്കോടതി ഇത് ശരിവച്ചു. 2017 ഏപ്രില്‍ 19ന് അഡ്വാനിയുള്‍പ്പെടേ മുഴുവന്‍ പ്രതികളും ഗൂഢാലോചന അടക്കമുള്ള കുറ്റത്തിന് ലക്‌നൗ പ്രത്യേക കോടതിയില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടവിച്ചു. അന്ന് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ വിധിന്യായത്തില്‍ പറഞ്ഞത്, ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പിലാക്കപ്പെടണമെന്നായിരുന്നു.