വരും തലമുറയ്‌ക്ക്, നമ്മുടെ മക്കൾക്കു നാം കൈമാറേണ്ടത് പച്ചനോട്ടുകളല്ല ! പച്ചപ്പാണ്… നാടിന്റേയും ഹൃദയത്തിന്റേയും പച്ചപ്പ്... കൃഷിയെ സ്നേഹിക്കുന്ന ബാബു പറയുന്നു…
വികിസിത രാജ്യങ്ങൾ പ്രകൃതിയോട് ചെയ്തുപോയ പാപത്തിനു പരിഹാരമായി ദ്രുതഗതിയിലുള്ള രക്ഷാകരപദ്ധതികളുമായി മുന്നേറുമ്പോൾ, നമ്മളോ മൂന്നാർ പോലുള്ള സൗന്ദ്യഭൂമികൾ കയ്യേറി മലമുകളിൽ മരച്ചീനി നട്ടും, കുരിശു നാട്ടിയും, റിസോട്ടുകൾ കെട്ടിയും കയ്യേറുന്നു.
വായുമണ്ഡലത്തിൽ സസ്യലോകം നടത്തുന്ന ശുദ്ധീകരണ പ്രക്രിയകൊണ്ടാണ് ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതെന്ന് മറന്ന്, നിരന്തരമായ കയ്യേറ്റത്തിലൂടേയും, തെറ്റായ വികസന നയത്തിലൂടേയും, നാടിന്റെ നട്ടെല്ലൊടിക്കുന്നു.
മണൽ വാരൽ, മലയിടിക്കൽ, വയൽ നികത്തൽ, കാടു വെളുപ്പിക്കൽ തുടങ്ങിയ കലാപരിപാടികളിലൂടെ കേരളം രാജസ്ഥാൻ മരുഭൂമിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ്. വരും തലമുറയ്‌ക്ക്, നമ്മുടെ മക്കൾക്കു നാം കൈമാറേണ്ടത് പച്ചനോട്ടുകളല്ല. പച്ചപ്പാണ്, നാടിന്റേയും, ഹൃദയത്തിന്റേയും പച്ചപ്പ്...
പണ്ടത്തെ കർഷകരുടെ എഞ്ചിനീയറിംഗിന്റെ ഉത്തമ ഉദാഹരണമാണ് അന്നത്തെ കൃഷി സമ്പ്ദ്രായം. ഓരോ വയൽക്കൂട്ടത്തിനും ഒരു വലിയ കുളമോ, ചിറയോ കാണും. ഇതിൽ നിന്നു ചെറു തോടുകൾ വഴി നാനഭാഗത്തേക്കും വെള്ളം ഒഴുകുന്നു.
തണ്ണീർത്തടങ്ങാളായ ചെറുകുളങ്ങളും, വയലുകളും തമ്മിലുള്ള ഇത്തരം ബന്ധത്തെ വിഛേദിച്ചാണ് മനുഷ്യർ ഇന്ന് കോൺഗ്രീറ്റ് കൊട്ടാരങ്ങൾ കെട്ടുന്നത്. നമുക്ക് നഷ്ടപ്പെട്ടതൊക്കെയും തിരിച്ചു പിടിക്കേണ്ടേ?
സമയം ഇപ്പോഴേ വൈകിയിരിക്കുന്നു. ധ്രുവപാളികൾ തകർന്നു തുടങ്ങി. കടൽ നിരപ്പ് ഉയർന്നു തുടങ്ങി. സൂചനകൾ കണ്ടിട്ടും മരമാണോ മനുഷ്യനാണോ പ്രാധാനം? എന്ന ചോദ്യം ഉയർത്തിയും, നികത്തിയും, നിരത്തിയും, വാരിയും വെളുപ്പിച്ചുമുള്ള കളികൾ ഇനിയും തുടർന്നാൽ പ്രകൃതി വികൃതി കാട്ടും. ആ വികൃതിയിൽ മനുഷ്യകുലം അപ്പാടെ തകൃതിയായി മൃതിയായി സ്‌മൃതിയാകും…