മനാമ : പക്ഷിപ്പനി പടരുന്നതായുള്ള വാർത്തയെ തുടർന്ന് സൗദി അറേബ്യയിൽ നിന്നുള്ള ഇറച്ചിക്കോഴി ഇറക്കുമതി നിരോധിച്ചു. ബഹ്‌റൈനിൽ രോഗം വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിന്റെയും വക്താക്കൾ അറിയിച്ചു. പ്രാദേശിക പൗൾട്രി ഫാമുകളിൽ പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം ബഹ്‌റൈനിൽ ആഭ്യന്തര മന്ത്രാലയത്തിലെ വെറ്റിനറി സംഘങ്ങൾ നടത്തിയ പരിശോധനയിൽ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ കാർഷിക മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം യൂസുഫ് അറിയിച്ചു. പത്ത് വർഷങ്ങൾക്ക് മുന്പ് H5N8 വൈറസിന്റെ സാന്നിദ്ധ്യം സൗദി അറേബ്യയിൽ കണ്ടെത്തിയിരുന്നു. 2016ൽ കുവൈത്തിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. സൗദിയിൽ അടുത്തകാലത്തുണ്ടായ വൈറസ് ബാധ ഏകദേശം 76,000 പക്ഷികളെ കൊന്നൊടുക്കിയതായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (ഒ.ഐ.ഇ) സ്ഥിരീകരിച്ചു.