ഡല്‍ഹി: ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന പബ്ജി മൊബൈൽ ഉൾപ്പടെയുള്ള 224 ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതോടെ ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി. ഇന്ത്യന്‍ തിരിച്ചടിയില്‍ ചൈനയ്ക്ക് നഷ്ടമാകുന്നത് 1.5 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഈ ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് പ്രതിവർഷം 200 മില്യൺ ഡോളർ ( 1,46,600 കോടി രൂപ) സമ്പാദിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പബ്ജിയുടെ നിരോധനം കൊണ്ടു മാത്രം ചൈനയ്ക്ക് 100 മില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുക. ഇന്ത്യ നിരോധിച്ച ആപ്പുകളിലൂടെ ചൈനീസ് കമ്പനികള്‍ പ്രതിവര്‍ഷം 200 മില്യന്‍ ഡോളറാണ് ഇന്ത്യയില്‍ നിന്നു മാത്രം ഇതു വരെ സമ്പാദിച്ച് വന്നിരുന്നത്.
രാജ്യങ്ങളില്‍ നിന്നുള്ള വരുമാനക്കണക്കുകള്‍ പബ്ജി വെളിപ്പെടുത്തുന്നില്ലെങ്കിലും ഇന്ത്യക്കാരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 80 ദശലക്ഷം മുതല്‍ 100 ദശലക്ഷം ഡോളര്‍ വരെ സമ്പാദിച്ചിരുന്നുവെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയിൽ, അപ്ലിക്കേഷനുകൾ ഡൗൺലോഡു ചെയ്യുന്നതിലൂടെ കമ്പനികൾ പ്രതിമാസം ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കുന്നു. യുഎസ്, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഗെയിമിംഗ് വരുമാനം വളരെ കുറവാണ്. ഗെയിമിംഗ് വരുമാനത്തിൽ മികച്ച 10 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നില്ല. കാനഡ, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള 30-50 ദശലക്ഷം ഉപയോക്താക്കളിൽ നിന്ന് 2.6 ബില്യൺ ഡോളറാണ് ചൈന സമ്പാദിക്കുന്നത്.