ധാക്ക: 1500-ല്‍പ്പരം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഭാഷന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ ഈ നടപടിക്കെതിരെ മനുഷ്യാവകാശ സംഘനകള്‍ വിമര്‍ശനമുന്നയിച്ചു. ചിറ്റഗോംഗ് തുറമുഖത്തുനിന്ന് ബംഗ്ലാദേശ് നാവികസേനയുടെ ഏഴ് കപ്പലുകളിലായാണ് 1,642 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വിദൂര ദ്വീപിലേക്ക് അയച്ചത്.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദ്വീപിലെത്തിയ ഉടന്‍ എല്ലാവരുടേയും താപനില ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചിരുന്നു. ഇവര്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മുട്ടയും കോഴിയിറച്ചിയും അധികൃതര്‍ വിതരണം ചെയ്തതായി അഭയാര്‍ഥികള്‍ക്കൊപ്പം ദ്വീപിലേക്ക് തിരിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ അറിയിച്ചു.
20 വര്‍ഷം മുന്‍പ് മാത്രം രൂപപ്പെട്ട, വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപാണ് ഇതെന്ന വിമര്‍നം ഉയരുന്നതിനിടെയാണ് ബംഗ്ലാദേശിന്റെ നടപടി. ബംഗ്ലാദേശില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മൂന്നുമണിക്കൂറോളം നീണ്ട യാത്രക്കൊടുവിലാണ് അഭയാര്‍ഥികള്‍ ദ്വീപിലെത്തിയത്.
അഭയാര്‍ഥികളുടെ സുരക്ഷയെ കുറിച്ചോര്‍ത്ത് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ഭാഷണ്‍ ചാറിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പമെന്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മാമുന്‍ ചൗധരി പറഞ്ഞു. ദ്വീപ് സന്ദര്‍ശിച്ചാല്‍ അവിടെയുള്ള സൗകര്യം ഐക്യരാഷ്ട്രസഭയ്ക്കും മറ്റും മനസിലാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.