Advertisment

യുവതിയെ പ്രസവത്തിനെത്തിച്ചപ്പോള്‍ ഡോക്ടര്‍ വീട്ടിലിരുന്ന് ഫോണിലൂടെ നിര്‍ദേശം നല്‍കി നഴ്സിനെക്കൊണ്ട് പ്രസവം എടുത്തു. മണിക്കൂറുകള്‍ക്കകം യുവതി കുഴഞ്ഞുവീണ് മരിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രസവത്തിനായി എത്തിച്ച യുവതി മതിയായ ചികിത്സ ലഭിക്കാതെ പ്രസവത്തെ തുടര്‍ന്ന്‍ മരിച്ചു. കര്‍ണാടകയിലെ കോളാര്‍ ജില്ല സ്വദേശിയായ അനുസൂയാമ്മ (22) ആണ് മരിച്ചത്. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഡോക്ടര്‍ ഇല്ലായിരുന്നു.

ആകെ ഒരു നേഴ്‌സ് മാത്രമാണുണ്ടായിരുന്നത്. അവര്‍ ഫോണിലൂടെ നിര്‍ദേശം നല്‍കിയാണ്‌ നഴ്സിനെക്കൊണ്ട് പ്രസവം എടുത്തത്. ഇതോടെ ആരോഗ്യ സ്ഥിതി മോശമായ യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ. തേജസ്വിനിക്കെതിരെ കേസെടുത്തു.

സഹോദരനും ഭര്‍ത്താവും ചേര്‍ന്നാണ് യുവതിയെ കോളാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. യുവതിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ അവിടെ ഒരു നേഴ്‌സ് മാത്രമാണുണ്ടായിരുന്നത്. ഡോക്ടറെ വിളിക്കാമെന്ന് നേഴ്‌സ് അറിയിച്ചുവെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ എത്തിയില്ല.

അന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ എത്തുമെന്നും തനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഫോണ്‍ വഴി നല്‍കുന്നുണ്ടെന്നുമായിരുന്നു നേഴ്‌സിന്റെ മറുപടി. യുവതിയുടെ അടുത്തേക്ക് പോകാന്‍ ബന്ധുക്കളെ നേഴ്‌സ് അനുവദിച്ചില്ല. ഇതേതുടര്‍ന്ന് അനുസൂയയുടെ ഭര്‍ത്താവും സഹോദരനും ബലമായി ലേബര്‍ റൂമില്‍ പ്രവേശിച്ചു.

ഇരുവരും അകത്ത് എത്തിയപ്പോള്‍ അനുസൂയ കുഴഞ്ഞു വീഴാറായ നിലയിലായിരുന്നു. ഇതേതുടര്‍ന്ന് അനസൂയയെ മാലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല. ബുധനാഴ്ച പുലര്‍ച്ചെ 5.45ഓടെ അനസൂയയുടെ ആരോഗ്യനില വഷളായി.

വേദനയെ തുടര്‍ന്ന് നിലവിളിച്ച അനുസൂയയോടെ നേഴ്‌സുമാര്‍ വളരെ മോശമായാണ് പെരുമാറിയത്. ഇതിനിടെ യുവതിയുടെ ആരോഗ്യനില വഷളാകുകയും അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ഇതേതുടര്‍ന്ന് യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്‍പാകെ പ്രതിഷേധിച്ചു. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ എത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ബന്ധുക്കള്‍ നിലപാട് സ്വീകരിച്ചു.

എന്നാല്‍ വൈകുന്നേരം വരെ പ്രതിഷേധം സമരം നടത്തിയിട്ടും അധികൃതര്‍ എത്തിയില്ല. ഒടുവില്‍ അനുനയിപ്പിക്കാന്‍ എത്തിയ പോലീസ് തങ്ങളെ മര്‍ദ്ദിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

മരിച്ച യുവതി രണ്ട് വര്‍ഷം മുന്‍പ് തന്റെ മൂത്ത കുട്ടിക്ക് ജന്മം നല്‍കിയതും ഇതേ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു.

bangloor sidharamayya
Advertisment