ഏതെങ്കിലും തരത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തിയ ഇടപാടുകാര്‍ക്ക് മേല്‍ തീവെട്ടിക്കൊള്ള നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നോട്ടു നിരോധനത്തിനും ജി എസ് ടിയ്ക്കും ശേഷം അതിനേക്കാള്‍ ഭീമമായ കൊള്ളയടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് . ഇതിനായി സേവനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്താനാണ് നീക്കം. ഇതേക്കുറിച്ച് പ്രധാനപ്പെട്ട ആറ് ബാങ്കുകള്‍ക്ക് കേന്ദ്രധനമന്ത്രാലയം നോട്ടീസ് അയച്ചുകഴിഞ്ഞു .
എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ്, കൊട്ടാക്ക് മഹേന്ദ്ര എന്നീ ബാങ്കുകള്‍ക്കാണ് നോട്ടീസ് ലഭിച്ചത് . ബാക്കിയുള്ളവര്‍ക്ക് താമസിക്കാതെ നോട്ടീസ് നല്‍കുമെന്നറിയുന്നു.
മിനിമം ബാലന്‍സ് സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് അടക്കം കഴിഞ്ഞ അഞ്ച് വര്‍ഷം ലഭിച്ച എല്ലാ സൗജന്യ സേവനങ്ങള്‍ക്കും നികുതി ചുമത്താനാണ് ഉദ്ദേശിക്കുന്നത്. ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ചരക്ക് സേവന നികുതി ഡയറക്ടര്‍ ജനറല്‍ ഇന്റലിജന്‍സാണ് നോട്ടീസ് നല്‍കിയത്.
ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് നല്‍കിയ സേവനങ്ങളും ഇതിലുള്‍പ്പെടും. ഇതിലൂടെ നികുതി വരുമാനം 6000 കോടിയാകുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. നികുതി നിര്‍ദ്ദേശം സാധാരണയിലും ഉയര്‍ന്നതാണെന്നാണ് ബാങ്കുകള്‍ വിശദീകരിക്കുന്നു.
മാത്രമല്ല ഇതിനെതിരെ ശക്തമായ ജനരോക്ഷം ഉയര്‍ന്ന് വരും. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബാങ്ക് ജീവനക്കാരെയായിരിക്കും. നോട്ട്‌നിരോധനകാലത്ത് ബാങ്ക് ജീവനക്കാര്‍ ഏറെ വലഞ്ഞിരുന്നു.
ധനമന്ത്രാലയവുമായി ചര്‍ച്ചനടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബാങ്കുകള്‍ ശ്രമം നടത്തുന്നുണ്ട്. അല്ലാത്തപക്ഷം നിയമപരമായി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് ഈടക്കിയിരുന്ന പിഴ പ്രതിഷേധത്തെ തുടര്‍ന്ന് എസ്.ബി.ഐ വെട്ടിക്കുറച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരമയിരുന്നു അത്. ഇതോടെ മറ്റ് ബാങ്കുകളും പിഴ തുക വെട്ടിക്കുറച്ചു.
എ.ടി.എം ഉപയോഗം, ഇന്ധന സര്‍ച്ചാര്‍ജ്ജുകളിലുള്ള പണം തിരിച്ചടയ്ക്കല്‍, ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്കുള്ള അധിക തുക, അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാതിരിക്കുന്നതിലുള്ള പിഴ എന്നിവയിലാണ് ഭൂരിപക്ഷം ബാങ്കുകളും വെട്ടിക്കുറവ് വരുത്തിയിട്ടുള്ളത്.