Advertisment

അടുത്തയാഴ്ച മുതല്‍ ബാറില്‍ ഇരുന്നടിക്കാം ! സംസ്ഥാനത്ത് ബാറുകള്‍ അടുത്തയാഴ്ച തുറക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് ബാറു തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം ! ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രം. ഭക്ഷണം പങ്കിട്ട് കഴിക്കാന്‍ അനുവാദമില്ല

New Update

publive-image

Advertisment

കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറക്കും. അടുത്തയാഴ്ച മധ്യത്തോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണു തീരുമാനം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് കര്‍ശനമായും ഉറപ്പുവരുത്തിയാകും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് പിന്നാലെയാണ് ബാറുകള്‍ അടച്ചത്. പിന്നീട് ബാറുകളില്‍ വില്‍പ്പന കൗണ്ടര്‍ ആരംഭിച്ചെങ്കിലും ഇരുന്നു കഴിക്കാന്‍ അനുവദിച്ചിരുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നാല്‍ പിന്നെ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള തീരമാനം.

കര്‍ശനമായ വ്യവസ്ഥകളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകണം ബാറുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് നിര്‍ദ്ദേശം. പോലീസ്, എക്‌സൈസ്, റവന്യൂ വകുപ്പുകളുടെ കര്‍ശന പരിശോധന ബാറുകളില്‍ ഉണ്ടാകും.

ഒരു മേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്‌കും കയ്യുറയും ധരിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

നേരത്തെ മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു എക്‌സൈസ് മന്ത്രിയുടെ നിലപാട്. ബാറുടമകള്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തിരുന്നു.

പാര്‍ട്ടി അനുകൂല നിലപാടുണ്ടായെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായിവരുന്ന ഘട്ടമായതിനാല്‍ സാവകാശം മതി ബാര്‍ തുറക്കലെന്നു തീരുമാനിക്കുകയായിരുന്നു.

പിന്നാലെ കോവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും വന്നതോടെയാണ് സര്‍ക്കാര്‍ അന്ന് ബാര്‍ തുറക്കല്‍ മാറ്റിവച്ചത്.

bar hotels
Advertisment