മോസ്‌കോ: റഷ്യ ലോകകപ്പിലെ മൂന്നാം സ്‌ഥാനക്കാരെ അറിയാനുള്ള പ്ലേ ഓഫ് മത്സരം ഇന്നു നടക്കും. സെമി ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റ ബെല്‍ജിയവും ക്ര?യേഷ്യയോടു തോറ്റ ഇംഗ്ലണ്ടുമാണ് പ്ലേഓഫില്‍ മത്സരിക്കുക.
നോര്‍ക്കു നേരുള്ള പോരാട്ടത്തില്‍ ഇരുവരും തുല്യശക്‌തികളാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും ഓരോ ജയം കുറിച്ചു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. ഇരുവരും അഞ്ച് ഗോള്‍ വീതമടിച്ചു. 1986 ലോകകപ്പില്‍ നാലാംസ്‌ഥാനക്കാരായതാണു ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അന്നു പ്ലേഓഫില്‍ ഫ്രാന്‍സ് 4-2 നു ബെല്‍ജിയത്തെ തോല്‍പ്പിച്ചു. ഇന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് അവരുടെ തന്നെ റെക്കോഡ് മറികടക്കാം.
1966 ലെ ലോകകപ്പ് കിരീടത്തിനു ശേഷം ഇംഗ്ലണ്ടിന് ആദ്യസ്‌ഥാനങ്ങളിലെത്താനായിട്ടില്ല. 1990 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പ്ലേഓഫില്‍ ഇറ്റലിയോടു 2-1 നു തോറ്റു. 2015 ല്‍ കാനഡയില്‍ നടന്ന വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു മൂന്നാമത്. റഷ്യ ലോകകപ്പില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പില്‍ നടന്ന മത്സരം ബെല്‍ജിയം 1-0 ത്തിനു ജയിച്ചു. ലോകകപ്പില്‍ രണ്ടു തവണ ഏറ്റുമുട്ടുന്ന അപൂര്‍വ 2002 ലുമുണ്ടായി. അന്ന് തുര്‍ക്കിയും ബ്രസീലുമാണു രണ്ടു തവണ നേര്‍ക്കുനേര്‍ മത്സരിച്ചത്. അറിഞ്ഞു കൊണ്ട് ഒരു ടീമും കളിക്കാനാഗ്രഹിക്കാത്ത മത്സരം എന്ന് ഇംഗ്ലണ്ട് കോച്ച് ഗാരേത് സൗത്ത്‌ഗേറ്റും ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസും ഒരേ സ്വരത്തിലാണു പ്ലേ ഓഫിനെക്കുറിച്ചു വിലയിരുത്തിയത്.
ആറു ഗോളുകളടിച്ച ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌ന്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടാനുള്ള ഒരുക്കത്തിലാണ്. കെയ്‌നിനെക്കാള്‍ രണ്ട് ഗോളിനു പിന്നിലുള്ള ബെല്‍ജിയത്തിന്റെ റുമേലു ലുക്കാക്കുവിന്റെ ലക്ഷ്യം മറ്റൊന്നല്ല. റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴില്‍ ബെല്‍ജിയം 26 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു തോറ്റത്. സെമിയില്‍ ഫ്രാന്‍സിനെതിരേയും 2016 സെപ്‌റ്റംബറില്‍ സ്‌പെയിനെതിരേയും (2-0). മാര്‍ട്ടിനസ് കോച്ചായ ശേഷം ആദ്യം മത്സരിച്ചതു സ്‌പെയിനെതിരേയായിരുന്നു