ബെംഗളൂരു: ബെംഗളൂരു സംഘർഷത്തിൽ അക്രമികളിൽ നിന്ന് നാശനഷ്ടങ്ങളുടെ തുക ഈടാക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നശിപ്പിക്കപ്പെട്ട വസ്‌തുവകകളുടെ തുക അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പക്ക് കത്തയച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും മതവിദ്വേഷം വളർത്തുന്ന പരാമർശം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും മുൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.
നാലായിരത്തിലധികം പേർ ഇന്നലെ നടന്ന സംഘർഷത്തിൽ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്രയും പേർ ഒരു രാത്രികൊണ്ട് സംഘടിച്ചതല്ലെന്നും അക്രമത്തിന് നേരത്തെ ചിലർ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് സംശയിക്കുന്നു. എസ്‍ഡിപിഐ അടക്കമുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി സിടി രവി രംഗത്തെത്തിയത്. എസ്ഡിപിഐ ആദ്യമായല്ല സംസ്ഥാനത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നതെന്ന് കർണാടക ടൂറിസം മന്ത്രി ആരോപിച്ചു.
സംഘർഷത്തിൽ എസ്‍ഡിപിഐ ബെംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷാ മക്സൂദിനെ പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. മുസമ്മിൽ പാഷാ മക്സൂദടക്കം സംഘടനയിലെ ചില പ്രവർത്തകരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്ഡിപിഐ വക്താക്കൾ തന്നെയാണ് അറിയിച്ചത്. നഗരത്തിൽ പൊലീസിൻറെ വ്യാപക പരിശോധന തുടരുകയാണ്. <