Advertisment

ഒരു ദിവസം ഞാൻ മോന്റെ അടുത്തിരുന്ന് സഹസ്രനാമം ജപിച്ചു കൊണ്ടിരുന്നപ്പോൾ അമ്മാ എന്നൊരു വിളി കേട്ടു ;എന്റെ മകനായിരുന്നു വിളിച്ചത്, അന്നാണ് ഞാൻ നിയന്തണം വിട്ടു കരഞ്ഞത്; ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

വര്‍ഷങ്ങള്‍ക്കു മുന്‍പ് മകന് നേരിട്ട റോഡപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്ക് വച്ച്‌

ഭാഗ്യലക്ഷ്മി.വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരത്താണ് അപകടം നടന്നതെങ്കിലും ആശുപത്രിയിലെത്തിച്ചതിനു ശേഷമാണ് ഭാഗ്യലക്ഷ്മി അപകടവിവരം അറിഞ്ഞത്. 21 ദിവസം നീണ്ട തീവ്രപരിചരണ വിഭാഗത്തിലെ കാത്തിരിപ്പും മകന്റെ തിരിച്ചുവരവും ഭാഗ്യലക്ഷ്മി ഓര്‍ത്തെടുത്തു.

Advertisment

publive-image

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഭയം ഒന്നിനും ഒരു പരിഹാരമല്ല. ഭയം നമ്മളെ തളർത്താനേ സഹായിക്കൂ. ഭയമാണ് നമ്മുടെ ശത്രു. ഭയപ്പെടുന്തോറും ശത്രുവിന് ശക്തി കൂടും, അത് രോഗമായാലും മനുഷ്യനായാലും. പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര പോവുമ്പോൾ മുഖത്തെ പരിഭ്രമം നിങ്ങൾക്ക് ശത്രുവാകും. എല്ലാ രീതിയിലും നിങ്ങളെ മുതലെടുക്കാൻ ആ മുഖഭാവം മതി ശത്രുവിന്. തെറ്റ് ചെയ്യാത്തവനെന്തിന് ഭയക്കണം..? ഒറ്റയ്ക്കുളള ജീവിത യാത്രയിൽ ധൈര്യം മാത്രമാണ് എന്റെ സുഹൃത്ത്.

2007-ലാണ് എന്റെ ഇളയ മകന് ഒരു വാഹനാപകടമുണ്ടാവുന്നത്.മൂത്ത മകന് വയറിന് സുഖമില്ലാത്തതിനാൽ അവനു വേണ്ടി കരിക്ക് വാങ്ങാൻ പുറത്തേക്ക് പോയതാണ്. ബൈക്ക് ആക്സിഡന്റ് ആയിരുന്നു. തല പോസ്റ്റിൽ ചെന്നിടിച്ച് റോഡിലേക്ക് തെറിച്ച് വീണ അവനെ ആരും തൊടാതെ നോക്കിക്കൊണ്ടിരിക്കുകയാണ്..അവൻ നിലത്ത് കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്നുവത്രെ എന്റെ വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരത്താണ് അപകടം നടന്നത്. പക്ഷെ ഞാനറിയുന്നില്ല എന്റെ മകൻ ജീവന് വേണ്ടി പിടയുകയാണെന്ന്. അവനോടൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. അവന് പരിക്ക് അത്ര സാരമല്ല. പക്ഷെ ആ കുട്ടി പേടിച്ച് കരഞ്ഞ് കൊണ്ട് ഓരോരുത്തരോടും സഹായം അഭ്യർത്ഥിക്കുന്നുണ്ട്..

ഒടുവിൽ ഏതോ ഒരാൾ അവനെയും എന്റെ മകനേയും ഒരു ഓട്ടോയിൽ കയറ്റി വിട്ടു അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ. ആശുപത്രിയിൽ നിന്ന് അവന്റെ പാൻറിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈലിൽ നിന്നാണ് എന്റെ നമ്പറിലേക്ക് വിളിച്ചു വിവരം പറയുന്നത്. എന്തോ ഞാനത്ര ഭയന്നില്ല. ഇന്നും അറിയില്ല എന്താണ് ഞാൻ ഭയപ്പെടാതിരുന്നത് എന്ന്. ഞാനും മൂത്ത മകനും ആശുപത്രിയിൽ എത്തി. ഞാൻ തന്നെയാണ് കാറോടിച്ചത്. ആശുപത്രിയിൽ അവനെ ആംബുലൻസിൽ തന്നെ കിടത്തിയിരിക്കുകയാണ്. ഞാൻ ചെന്നപ്പോൾ അവന്റെ ചെവിയിൽ കൂടിയും മൂക്കിൽ കൂടിയും ചോര ഒഴുകുന്നുണ്ട്. ബോധമില്ല.

വേഗം കിംസിലേക്ക് വിടാനാണ് ഞാൻ പറഞ്ഞത്. വേണ്ട മേഡം സീരിയസ്സാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതാണ് നല്ലത് എന്ന് ഡോക്ടർമാർ പറയുന്നുണ്ട്. അതൊരു ഞായറാഴ്ചയായിരുന്നു. ആ ദിവസം ഡോക്ടർമാർ ഡ്യൂട്ടിയിൽ ഇല്ലെങ്കിൽ എന്റെ മകന്റെ അവസ്ഥ എന്താവും എന്നാണ് ഞാൻ ചിന്തിച്ചത്. മൂത്ത മകനോട് ആംബുലൻസിൽ കയറാൻ പറഞ്ഞു, ഞാൻ പിറകേ കാറിൽ ചെല്ലാമെന്ന് പറഞ്ഞു. ഈയവസ്ഥയിൽ എങ്ങനെ കാറോടിക്കും എന്ന് ചുറ്റും നിന്നവർ ചോദിച്ചു. അതൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങൾ വേഗം കിംസിലേക്ക് പോകൂ എന്ന് പറഞ്ഞു. ആംബുലൻസിന് പിറകേ ഞാനും കാറോടിക്കുന്നുണ്ടെങ്കിലും മൊബൈലിൽ ഞാൻ SI property രഘുച്ചേട്ടനെയാണ് ആദ്യം വിളിച്ച് വിവരമറിയിച്ചത്.

അദ്ദേഹം കിംസിലെ ബോർഡ് മെമ്പർ ആയിരുന്നു. ഒപ്പം ഇ എം നജീബിനെയും വിളിച്ചു. ഞങ്ങൾ ആശുപത്രിയിൽ എത്തുന്നതിനു മുമ്പേ എല്ലാ ഡോക്ടർമാരും അവിടെ എത്തിയിരുന്നു.

സ്കാനിങ്ങും എല്ലാം കഴിഞ്ഞ് മോനെ ഐസിയുവിലാക്കി. ന്യൂറോ സർജൻ ഡോക്ടർ ഷാജഹാനായിരുന്നു ചികിത്സ ഏറ്റെടുത്തത്. അദ്ദേഹം രഘുച്ചേട്ടനോട് മോന്റെ ഗുരുതരാവസ്ഥ പറഞ്ഞു. ഇതെങ്ങിനെ എന്നോട് പറയും എന്ന് ചിന്തിക്കുകയാണവർ. പറയൂ എന്തായാലും ഞാൻ സഹിക്കും. ഞാനല്ലേയുളളു എല്ലാം സഹിക്കാൻ. താങ്ങാൻ ആളില്ലല്ലോ. അപ്പോൾ ശക്തി കൂടണ്ടേ. തലയോട്ടിയിൽ പൊട്ടലുണ്ട്, വെൻറ്റിലേറ്ററിലേക്ക് മാറ്റണം. അബോധാവസ്ഥയിൽ ഫിറ്റ്സ് വന്നാൽ അപകടമാണ്. ഒരുപക്ഷെ എമർജെൻസി സർജറി വേണ്ടിവരും. ഇപ്പോൾ തത്കാലം ഒന്നും ചെയ്യാനാവില്ല. നമുക്ക് നോക്കാം. ചെറിയ കുട്ടിയായതുകൊണ്ട് ഒരു പ്രതീക്ഷയുണ്ട്.

കുറേ പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. ഞാൻ ഒപ്പിടുമ്പോൾ ഡോക്ടർ ചോദിച്ചു നിങ്ങൾ എന്താണ് കരയാത്തത് സാധാരണ ഇത്തരം situation ൽ സ്ത്രീകൾ ബോധം കെടും കരഞ്ഞ് നിലവിളിക്കും. നിങ്ങൾക്ക് ഉറങ്ങണോ മരുന്ന് വേണോ എന്നൊക്കെ ചോദിച്ചു. കരഞ്ഞിട്ടും ബോധം കെട്ടിട്ടും എന്ത് കാര്യം ഇപ്പോൾ ആവശ്യം Presence of Mind ആണ്. എന്ത് ചെയ്യണം എന്നാണ് ആലോചിക്കേണ്ടത്. കരയാനും ബോധം കെടാനും ആർക്കും പറ്റും. അതൊരു പരിഹാരമല്ലല്ലോ. അങ്ങനെ അവനെ വെൻറിലേറ്ററിലേക്ക് മാറ്റി. അവനോടൊപ്പം ഇരിക്കാൻ എന്നെ അനുവദിച്ചു.

21 ദിവസം മോൻ അതേ കിടപ്പായിരുന്നു. ഞാനവനോട് വെറുതെ സംസാരിക്കും. അവിടെയിരുന്ന് ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും ജപിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ഞാൻ ഡബ്ബിങ്ങിനും പോയി വരും. അതെന്റെ ആവശ്യമായിരുന്നു. സാമ്പത്തികമായും മാനസികമായും അതെനിക്ക് ഒരുപാട് ആശ്വാസമായിരുന്നു. അവന്റെ അച്ഛൻ വന്ന് എന്നെ കുറേ പരിഹസിച്ചു. നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് എന്നൊക്കെ പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല.

ഇരുപത്തൊന്നാം ദിവസം അവൻ കണ്ണ് തുറന്നു. പക്ഷെ ഓർമ്മകൾ ഒന്നുമില്ല. അവനാരാണെന്നറിയില്ല. ആരേയും അറിയില്ല. സാരമില്ല നമുക്ക് കാത്തിരിക്കാം എന്ന് പറഞ്ഞു ഡോക്ടർമാർ. എന്തൊക്കെയോ ഭാഷയിൽ അവൻ സംസാരിക്കും. തലയോട്ടിക്ക് പറ്റിയ ക്ഷതമാണ് കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്. വീണ്ടും ഒരു ദിവസം അവന്റെ അച്ഛൻ വന്നു അവനെ കാണണമെന്ന് പറഞ്ഞു. കണ്ടോളൂ ഒപ്പം ഇതുവരെ ആയ ബില്ലുകളും കൈയിൽ കൊടുത്തു ഞാൻ, പോയി അടച്ചിട്ട് മോനെ കണ്ടോളൂ എന്ന് പറഞ്ഞു. ആ നിമിഷം സ്ഥലം വിട്ടയാൾ ഇതുവരെ വന്നിട്ടില്ല അവനെ കാണാൻ. സന്തോഷം.

ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം ഞാൻ മോന്റെ അടുത്തിരുന്ന് സഹസ്രനാമം ജപിച്ചു കൊണ്ടിരുന്നപ്പോൾ അമ്മാ എന്നൊരു വിളി കേട്ടു എന്റെ മകനായിരുന്നു വിളിച്ചത്. അന്നാണ് ഞാൻ നിയന്തണം വിട്ടു കരഞ്ഞത്. ഡോക്ടർ ചിരിക്കുന്നുണ്ട് അയ്യേ കരയേണ്ട സമയത്ത് കരയാതെ ഇപ്പോഴാണോ കരയുന്നത് എന്നൊക്കെ പറയുന്നുണ്ട്. പിന്നീടവൻ വേഗത്തിൽ സുഖം പ്രാപിച്ചു. ഇന്നും ഞാനത്ഭുതപ്പെടാറുണ്ട് എങ്ങനെയാണ് ഞാനാ അവസ്ഥ തരണം ചെയ്തത് എന്ന്. താങ്ങാൻ ആളുണ്ടെങ്കിലല്ലേ തളർച്ച കൂടൂ.

latest news all news facebook post bhagya lekshmi
Advertisment