ഡല്‍ഹി : തുടർച്ചയായുള്ള വിഡ്ഢിത്തരങ്ങളുടെ പേരില്‍ വിവാദത്തിലാകുന്നത് പതിവാക്കിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിപ്പിച്ചു. ബുധനാഴ്ച ഡൽഹിയിലെത്താന്‍ മുഖ്യമന്ത്രിക്ക് നിർദേശം നല്‍കിയതായാണ് സൂചന.
മുഖ്യമന്ത്രിക്ക് കര്‍ശനമായ താക്കീത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിക്ക് പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. അധികാരം ഏറ്റു രണ്ടു മാസം മാത്രമായ മുഖ്യമന്ത്രിയെ മാറ്റുന്നത് വലിയ നാണക്കേടിന് കാരണമാകും എന്നതിനാല്‍ അതുണ്ടാകാന്‍ സാധ്യതയില്ല.
കർണാടക തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ബിപ്ലബിന്റെ വിവാദ പ്രസ്താവനകൾക്കെതിരെ പാര്‍ട്ടിയിൽ നിന്നു തന്നെ പരാതി ഉയർന്നിട്ടുണ്ടെന്നാണു വിവരം. ഇതേ തുടർന്നാണു ത്രിപുര മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിപ്പിച്ചത്.
സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ നടക്കാതെ പശുവിനെ വളര്‍ത്തി ജീവിക്കാന്‍ മുഖ്യമന്ത്രി യുവാക്കളോട് നടത്തിയ ആഹ്വാനമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ഒരു വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍ പിന്നെയെന്തിനാണ് യുവാക്കള്‍ സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ ഓടുന്നത്. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുന്നതിലൂടെ 50 രൂപ സമ്പാദിക്കാന്‍ കഴിയും.
അതുവഴി ബിരുദധാരികള്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയും. പിന്നെയെന്തിനാണ് സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രീയകാരുടെ പിന്നാലെ പോകുന്നതെന്നുമായിരുന്നു ബിപ്ലബ് കുമാറിന്റെ ചോദ്യം.
വേള്‍ഡ് വെറ്റിനറി ഡേയുടെ ഭാഗമായി ത്രിപുര വെറ്റിനറി കൗണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന പ്രസ്താവനയിലൂടെയും നടിയും മോഡലുമായ ഡയന ഹൈഡന്‍റെ സൌന്ദര്യത്തെ വിമര്‍ശിച്ചതിലൂടെയും സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് പോകേണ്ടതെന്ന്‍ പ്രസ്താവിച്ചതുവഴിയും കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുര മുഖ്യമന്ത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സംസ്ഥാനത്തെ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കായി ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പിന്നാലെ ഓടുകയാണ്. ഈ സമയത്ത് ഇവര്‍ ഒരു മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കില്‍ അഞ്ച് ലക്ഷം രൂപ വീതം ഇവരുടെ അക്കൗണ്ടില്‍ കിടക്കുമായിരുന്നുവെന്നും സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
75000 രൂപ ബാങ്ക് വായ്പയും അല്‍പ്പം അധ്വാനവുമുണ്ടെങ്കില്‍ ഇവിടുത്തെ യുവാക്കള്‍ക്ക് മാസം 25000 രൂപ സമ്പാദിക്കാന്‍ കഴിയും. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി സംസ്ഥാനത്ത് വളര്‍ന്ന ഒരു സംസ്‌കാരമാണ് ഇതിന് തടസമാകുന്നത്. ബിരുദദാരികള്‍ കൃഷി പോലുള്ള ജോലികള്‍ ചെയ്യുന്നത് കുറച്ചിലായി കാണുന്ന രീതിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.