കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുത്തു. ബിഷപ്പ് താമസിച്ച മഠത്തിലെ 20ആം നമ്പര്‍ മുറിയിലും ഇവിടുത്തെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങള്‍ കാണിച്ചുമായിരുന്നു തെളിവെടുപ്പ്. 20ആം നമ്പര്‍ മുറിയിലെ തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. താന്‍ താമസിച്ച മുറി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്ത ബിഷപ്പ് പക്ഷേ ബലാത്സംഗമടക്കമുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. ബിഷപ്പിന്റെ കസ്റ്റഡി കാലാവധി നാളെ 2.30ന് അവസാനിക്കും.
രാവിലെ 9.50ന് കോട്ടയം പോലീസ് ക്ലബില്‍ നിന്നുമാണ് തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവരുടെ സുരക്ഷാവലയത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തില്‍ എത്തിച്ചത്. അന്വേഷണ സംഘത്തലവന്‍ ഡി.വൈ.എസ്.പി കെ. സുഭാഷ്, സി.ഐ കെ.എസ് ജയന്‍ എന്നിവര്‍ ബിഷപ്പിനെ മഠത്തിന്റെ രണ്ടാംനിലയിലേക്ക് കൊണ്ടുപോയി. ബിഷപ്പ് താമസിച്ച ഇരുപതാം നമ്പര്‍ മുറി അദ്ദേഹം തന്നെ അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തു.
ബിഷപ്പ് മഠത്തില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ മുറിയിലെ അലമാരയില്‍ നിന്നും എടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ഏതെന്നു ഓര്‍ക്കുന്നില്ല എന്ന് ബിഷപ്പ് മറുപടി നല്‍കി. കന്യാസ്ത്രീയുടെ പരാതിയിലെ സംഭവങ്ങള്‍ വൈക്കം ഡി.വൈ.എസ്.പി ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും പീഡനം നടന്നിട്ടില്ല എന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയത്.
10.25ന് തുടങ്ങിയ തെളിവെടുപ്പ് അമ്പത് മിനിറ്റിന് ശേഷം 11.15ഓടെ പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ബിഷപ്പിനെ തെളിവെടുപ്പിനെത്തിച്ച സമയം പരാതിക്കാരിയായ കന്യാസ്ത്രീയും അവരുടെ സഹപ്രവര്‍ത്തകരും തെട്ടടുത്ത കെട്ടിടത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ നിലവില്‍ മഠത്തിലുള്ള രണ്ടു കന്യാസ്ത്രീകള്‍ ബിഷപ്പിനെ കാണാനായി പ്രധാനകെട്ടിടത്തില്‍ തന്നെയുണ്ടായിരുന്നു. ഇവരെ നോക്കി ചിരിച്ചതല്ലാതെ ബിഷപ്പ് ഒന്നും സംസാരിച്ചതുമില്ല.
ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന്‍ പുതിയ പരാതികളുടെ വിവരം അറിയിച്ചത്.