കൊൽക്കത്ത: തനിക്ക് കൊറോണ വൈറസ് ബാധിച്ചാൽ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടക്കുമെന്ന് ബംഗാളിൽ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്ര. അതേസമയം, ഹസ്രയുടെ പരാമർശത്തിനെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തൃണമൂൽ കോൺഗ്രസിന്റെ റഫ്യൂജിസെൽ ആണ് അപകീർത്തികരമായ പ്രസ്താവനയ്ക്കെതിരെ കേസ് നൽകിയത്.
പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയെന്നും ഭരണഘടന ലംഘനം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഡാർജിലിങ് ജില്ലയിലെ സിൽഗുരി പൊലീസ് സ്റ്റേഷനിലാണ് പരാതി റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഞായറാഴ്ചയാണ് ഭോൽപുരിൽനിന്നുള്ള എംപി അനുപം മിശ്ര മമത ബാനർജിയെ അപമാനിച്ചത്. എന്നെങ്കിലുമൊരിക്കൽ എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ ഞാൻ മമത ബാനർജിക്കടുത്തെത്തി അവരെ കെട്ടിപ്പിടിക്കും.
അപ്പോഴേ അവർക്ക് കോവിഡ് ബാധിതരുടെയും മരിച്ചവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിഷമം മനസിലാകുകയുള്ളൂ. 2019ൽ ബിജെപിയിൽ ചേർന്ന ഹസ്രയെ കഴിഞ്ഞ ദിവസം ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. രാഹുൽ സിൻഹ തൽസ്ഥാനത്തുനിന്ന് മാറ്റിയായിരുന്നു നടപടി.