തിരുവനന്തപുരം: രാജ്യത്തെ വിപ്ലവ നായകനായ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ബാലനെ ബാലപീഡകന്‍ എന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാമിന് സര്‍ക്കാര്‍ ബജറ്റിലൂടെ തിരിച്ചടി നല്‍കി. എകെജിയുടെ ജന്മനാടായ പെരളശേരിയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ 10 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചത്. എകെജിയുടെ ജീവിതം പുതിയ തലമുറ അറിയണമെന്ന് തോമസ് ഐസക് പറഞ്ഞു. പുന്നപ്ര വയലാര്‍ സ്മാരക മ്യൂസിയം നിര്‍മിക്കുന്നതിനായി പത്ത് കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തി.
ബാലപീഡകനായ കമ്മി നേതാവെന്ന് എകെജിയെ ്അധിക്ഷേപിച്ച് വി ടി ബല്‍റാം ഫെയ്‌സ്ബുക്ക് പൊതുഗ്രൂപ്പില്‍ കമന്റിട്ടതിനെ തുടര്‍ന്ന് മലയാളികളില്‍ നിന്ന് അതിരൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അതുകൊണ്ടു തന്നെ എകെജിക്ക് സ്മാരകം ഒരുക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് യഥാര്‍ഥ കാരണക്കാരന്‍ തൃത്താല എംഎല്‍എ ആയ വി ടി ബല്‍റാമാണ്. ബല്‍റാമിനെതിരായ ഗ്വാഗ്വാ വിളികള്‍ കൊണ്ട് കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ദിവസങ്ങളോളം വിഷയം സജീവമാക്കി.
മാപ്പ്് പറയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ബല്‍റാം താന്‍ പറഞ്ഞത് ന്യായീകരിക്കുക മാത്രമാണ് ചെയ്തത്. ഇത് വിഷയം വീണ്ടും രൂക്ഷമാക്കി. സാമൂഹിക പ്രവര്‍ത്തകരും രഷ്ട്രീയ നേതാക്കളും വിഷയത്തില്‍ ഇടപെട്ടു. പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞു. ഉമ്മന്‍ ചാണ്ടിയും എം എം ഹസ്സനുമടക്കമുള്ള നേതാക്കള്‍ ബല്‍റാം തെറ്റ് തിരുത്തണമെന്ന വാദവുമായി രംഗത്തു വന്നിട്ടും ബല്‍റാം നിലപാട് ആവര്‍ത്തിച്ചു.
എ കെ ആന്റണിയടക്കമുള്ള നേതാക്കള്‍ എകെജിയെ സ്മരിക്കുന്നതെങ്ങനെയെന്ന് ബല്‍റാമിന് നവമാധ്യമം കാണിച്ചു കൊടുത്തു. പിന്നെ ഡിവൈഎഫ്‌ഐ ബല്‍റാമിന്റെ ഓഫിസ് ആക്രമിക്കുന്നതും, ബല്‍റാമിന് നേര്‍ക്ക് ചീമുട്ട എറിയുന്നതും തുടങ്ങിയ സംഭവങ്ങള്‍ അരങ്ങേറി. ഇതിനെല്ലാം മറുപടിയാണ് ബല്‍റാമിന് സര്‍ക്കാര്‍ ചെലവില്‍ ലഭിച്ചിരിക്കുന്നത്.
ബജറ്റ് പ്രസംഗത്തില്‍ പട്ടിണി കിടന്ന എകെജിക്കായി നൂറുകണക്കിന് കുടുംബങ്ങള്‍ ആഹാരം കഴിക്കാതെ കാവലിരുന്ന കഥ ഓര്‍മിപ്പിച്ചാണ് തോമസ് ഐസക് വിഷയം അവതരിപ്പിച്ചത്. എല്‍ഡിഎഫ് ബെഞ്ച് നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പ്രസ്താവനയെ കോണ്‍ഗ്രസ് നേത്വത്വം നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ബല്‍റാം ഇപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്.